ഒഡിഷ ട്രെയിൻ അപകടം: മൃതദേഹങ്ങൾ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്ന വീഡിയോ പങ്കുവെച്ച് ബിവി ശ്രീനിവാസ്

0
5644

ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി

ബെംഗളൂരു: ഒഡിഷയിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിൽ മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം ഉയരുന്നു. മൃതദേഹങ്ങൾ മര്യാദയില്ലാതെ കൈകാര്യം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് രൂക്ഷ വിമർശനം ഉയർത്തി. മൃഗങ്ങളല്ല മനുഷ്യൻമാർ ആണിതെന്നാണ് ട്വീറ്റിൽ പറയുന്നത്. ഗുഡ്സ് ഓട്ടോയിലേക്ക് മൃതദേഹങ്ങൾ വലിച്ച് എറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇവരിൽ 56 പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 6.55നാണ് ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയിൽ ഇടിച്ചുകയറിയത്. പാളം തെറ്റിയ ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിൽ പോവുക ആയിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന് മുകളിലേക്ക് വീണതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇന്ന് ഉച്ചയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലത്ത് എത്തി. ദുരന്തത്തിൽ ഉന്നതതല അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചു.