ദുബൈ: മലയാളി യുവാവിന്‍റെ ഇടപെടലിനെ തുടർന്ന് ദുബൈ നഗരത്തിലെ തിരക്കേറിയ കറാമയിൽ ട്രാഫിക് സിഗ്നൽ വിളക്ക് സ്ഥാപിച്ച് ദുബൈ ഗതാഗത വകുപ്പ്. തൃശൂർ സ്വദേശിയായ ഷാജഹാൻ അഷ്‌റഫിന്റെ ഇടപെടലിനെ തുടന്ന് ദുബൈ കറാമ സെന്‍ററിന് മുന്നിലൂടെയുള്ള റോഡിലാണ് ക്യാമറ സ്ഥാപിച്ചത്. തുടർച്ചയായി അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് ആർ.ടി.എക്ക് കത്തെഴുതിയതോടെ വിഷയം പഠിച്ച് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ റോഡിന്‍റെ ഇരു വശത്തെക്കും പുതിയ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചെറിയ ദൂരമൊള്ളൂവെങ്കിലും ദുബൈയുടെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന കണക്ഷൻ റോഡായതു കൊണ്ട് ഇതുവഴി പോകുന്ന വാഹനങ്ങളുടെ എണ്ണവും കൂടുതലാണ്. കടുത്ത തിരക്കേറിയ ഇവിടെ കാൽനട യാത്രക്കാരും വാഹനങ്ങളും തോന്നിയപോലെയായിരുന്നു സഞ്ചാരമെന്നതിനാൽ ഗതാഗത കുരുക്ക് പലപ്പോഴും അപകടങ്ങൾക്കും പതിവായിരുന്നു. ഇടതടവില്ലാതെ ആളുകൾ ഇരു ഭാഗത്തേക്കും റോഡ് മുറിച്ചു കടക്കുന്നത് കൊണ്ട് ഈ ഭാഗത്ത് ഗതാഗത കുരുക്കും രൂക്ഷമായിരുന്നു. ചെറുതും വലുതുമായ നിരവധി ഷോപ്പിംഗ് സെന്‍ററുകളും ആശുപത്രികളും റെസ്റ്റോറന്‍റുകളും എന്ന് വേണ്ട ഒട്ടുമിക്ക സ്ഥാപനങ്ങളും കറാമയിൽ ഈ റോഡിന്‍റെ ചുറ്റളവിലുള്ളതിനാൽ രാവിലെയും വൈകീട്ടും വാരാന്ത്യ അവധി ദിനങ്ങളിലും ഏറെ സമയം വാഹനങ്ങൾ സ്തംഭിച്ചു നിൽക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. റോഡിലെ തിരക്ക് മിക്കപ്പോഴും ബന്ധപ്പെട്ട ചെറുകിട റോഡുകളിലെ ഗതാഗത സ്തംഭനത്തിനും വഴിവെച്ചു. കുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടക്ക് പിഴ ലഭിച്ചവരും നിരവധിയാണ്.
ഇത് ശ്രദ്ധയിൽ പെട്ട ഷാജഹാൻ അഷ്‌റഫ് ദുരിതത്തിന് പരിഹാരം അഭ്യർത്ഥിച്ച് ദുബൈ ആർ.ടി.എ യുമായി ബന്ധപ്പെടുകയായിരുന്നു. പലതവണ അപകടങ്ങൾ സംഭവിക്കുന്നത് നേരിട്ട് കാണേണ്ടി വന്നതും ആളുകൾ ശ്രദ്ധയില്ലാതെ റോഡ് മുറിച്ചു കടക്കുന്നതും ഇത് വകവെക്കാതെ ഡ്രൈവർമാർ വാഹനങ്ങളുമായി മുന്നോട്ട് പോകുന്നതും സ്ഥിരം അപകടങ്ങൾക്ക് വഴി വെക്കുന്നതായി ഷാജഹാൻ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. ഒപ്പം സിഗ്നൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ഉണ്ടാകുന്ന ഗുണങ്ങളും സാധ്യതകളും വിശദീകരിച്ചു. അടുത്ത ദിവസം തന്നെ പരാതി സ്വീകരിച്ചുവെന്നും ബന്ധപ്പെട്ട വകുപ്പിന് അന്വേഷണത്തിന് കൈമാറിയിട്ടുണ്ടെന്നും കാണിച്ച് മറുപടി സന്ദേശവും ലഭിച്ചു.
പിന്നീട് ലഭിച്ച സന്ദേശത്തിൽ ഷാജഹാൻ ഉന്നയിച്ച വിഷയം വിലപ്പെട്ടതാണെന്ന് പഠനത്തിൽ തെളിഞ്ഞതായും ഉടനെ നടപടിക്ക് ശ്രമിക്കുമെന്നും അറിയിപ്പ് ലഭിച്ചു. ഒരാഴ്ച മുമ്പ് ഇവിടെ പുതിയ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല ഗതാഗത കുരുക്കിന് താൽക്കാലിക നടപടി എടുത്തതായും വിഷയം ചൂണ്ടികാണിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു കൊണ്ടുള്ള ആർ.ടി.എ യുടെ ഫോൺ വിളിയും ഇദ്ദേഹത്തെ തേടിയെത്തി. കറാമയിൽ ട്രാവൽ ആൻഡ് ടൂറിസം ജീവനക്കാരനാണ് ഷാജഹാൻ അഷ്‌റഫ്. വിഷയം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ കോഴിക്കോട് നാദാപുരം നരിപ്പറ്റ സ്വദേശി നിയാസും ഇതേ ആവശ്യം ഉന്നയിച്ച് ആർ.ടി.എ യുമായി ബന്ധപ്പെട്ടിരുന്നതായ വിവരവും പുറത്തുവന്നു.
നിയാസ് രേഖാമൂലം നൽകിയ പരാതിക്കും അർഹമായ പരിഗണയോടെയാണ് അധികൃതർ മറുപടി നൽകിയത്. വിഷയം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് നിയാസിനെയും അറിയിച്ചത്. ഹാപ്പിനസ്സിന് വേണ്ടി ഹാപ്പിനസ്സ് മന്ത്രിയെ തന്നെ നിയമിച്ച യു.എ.ഇയിൽ പൊതു ആവശ്യങ്ങൾക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെടാൻ ആളുകൾ മടിക്കേണ്ടതില്ലെന്നും കറാമയിൽ ടൈപ്പിങ് സെന്‍റർ ജീവക്കാരനായ നിയാസ് പറയുന്നു. ഏത് രാജ്യക്കാരായാലും പൊതു ജനങ്ങളുടെ ആവശ്യങ്ങൾക്ക് മികച്ച സേവനവും കരുതലും ‘ഹാപ്പിനസ്സും’ നൽകാൻ കാണിക്കുന്ന ദുബൈയുടെ സന്നദ്ധതയാണ് ഇതിലൂടെ വീണ്ടും ശ്രദ്ധേയമാകുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക