രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉൾപ്പെടെ 68 പേർക്ക് സ്ഥാനക്കയറ്റം; സ്റ്റേ ചെയ്ത് സുപ്രീം കോടതി

0
3426

ന്യൂഡൽഹി: മുൻ എംപി രാഹുൽ ഗാന്ധിക്കു 2 വർഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഹരീഷ് ഹസ്മുഖ് ഭായ് വർമ (എച്ച്.എച്ച്.വർമ) ഉൾപ്പെടെ 68 പേരെ ജില്ലാ ജഡ്ജിമാരാക്കി ഉയർത്തിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. മോദി പരാമർശത്തെ തുടർന്നുള്ള അപകീർത്തിക്കേസിൽ
രാഹുൽ ഗാന്ധിക്കു 2 വർഷം തടവുശിക്ഷ വിധിച്ചു.

സ്ഥാനക്കയറ്റിന് എതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും വിജ്ഞാപനം ഇറക്കിയത് അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവാണ് ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് ഷാ ഈ മാസം 15ന് വിരമിക്കുന്ന സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പുതിയ ബെഞ്ചായിരിക്കും ഇനി ഹർജി പരിഗണിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥാനക്കയറ്റ പട്ടികയ്‌ക്കെതിരെ ഗുജറാത്തിലെ സീനിയർ സിവിൽ ജഡ്ജ് കേഡറിൽപ്പെട്ട രവികുമാർ മഹേത, സച്ചിൻ പ്രതാപ്റായ് മേത്ത എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടമനുസരിച്ച് ജില്ലാ ജഡ്ജി തസ്തികയിൽ 65 ശതമാനം സീറ്റുകളിൽ ജുഡീഷ്യൽ ഓഫിസർമാരുടെ മെറിറ്റിന്റേയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാൽ, ഇത് പാലിക്കാതെയാണ് നിയമനം നടത്തിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം

സൂറത്ത് മജിസ്ട്രേറ്റ് കോടതി ജഡ്ജിയായ എച്ച്.എച്ച്. വർമയ്ക്ക് രാജ്കോട്ട് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നൽകിയിരുന്നത്. 65% പ്രമോഷൻ ക്വോട്ടയിൽ സ്ഥാനക്കയറ്റം നൽകാനുള്ള പട്ടികയിൽ വർമ ഉൾപ്പെട്ടിരുന്നു. 200 ൽ 127 മാർക്കാണ് ഇദ്ദേഹത്തിനു ലഭിച്ചത്.

കോലാറിൽ നടത്തിയ പ്രസംഗത്തിനിടെ ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്’ എന്നു ചോദിച്ചതു മോദിയെന്നു പേരുള്ളവരെ അപകീർത്തിപ്പെടുത്തിയെന്ന കേസിലായിരുന്നു രാഹുലിന് ശിക്ഷ.