സ്വകാര്യ സ്‍കൂളുകളിലെ തസ്‍തികകളില്‍ 70 ശതമാനം സ്വദേശിവത്കരണം; നൂറുകണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകും

0
1570

മനാമ: സ്വകാര്യ സ്‍കൂളുകളിലെ തസ്‍തികകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശുപാര്‍ശ.
ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക വര്‍ഷം തന്നെ തീരുമാനം നടപ്പാക്കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.

അധ്യാപകര്‍ക്ക് പുറമെ അഡ്‍മിനിസ്‍ട്രേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം വേണമെന്ന ശുപാര്‍ശ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗങ്ങള്‍ ഏകകണ്ഠമായി അംഗീകരിച്ചു.

ബഹ്റൈന്‍ പൗരന്മാരായ അധ്യാപകരുടെയും ജീവനക്കാരുടെും ശമ്പളം ഭാഗികമായി തംകീന്‍ പദ്ധതി വഴി സര്‍ക്കാര്‍ സഹായത്തോടെ വിതരണം ചെയ്യണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

നഴ്‍സറികളിലെയും കെ.ജി ക്ലാസുകളിലെയും അധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശയെയും എംപിമാര്‍ പിന്തുണച്ചു. ഇത്തരം അധ്യാപകര്‍ നിലവില്‍ 150 ബഹ്റൈനി ദിനാറിലും (32,000ല്‍ അധികം ഇന്ത്യന്‍ രൂപ) താഴ്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് എംപിമാര്‍ ചൂണ്ടിക്കാട്ടിയത്.

സെക്കണ്ടറി സ്‍കൂള്‍ യോഗ്യതയുള്ളവര്‍ക്ക് മിനിമം ശമ്പളം 300 ദിനാറും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 350 ദിനാറും ബിരുദ യോഗ്യതയുള്ളവര്‍ക്ക് 450 ദിനാറും മിനിമം ശമ്പളം നല്‍കണമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ട് ശുപാര്‍ശകളും ഇനി ബഹ്റൈന്‍ ക്യാബിനറ്റ് പരിശോധിക്കും.