കുട്ടിയടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു

ഹൂസ്റ്റണ്‍: വീട്ടില്‍ ഒരു കുട്ടിയടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രതിയെന്നു സംശയിക്കുന്ന ഫ്രാന്‍സിസ്‌കോ ഒറോപെസ, 38, ഒരു പിടികിട്ടാപുള്ളിയാണ്, മാത്രമല്ല സായുധനും അത്യന്തം അപകടകാരിയുമായി കണക്കാക്കപ്പെടുന്നു. പ്രതിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന സൂചനകള്‍ നല്‍കി സഹായിക്കുന്നവര്‍ക്ക് ഗവര്‍ണറുടെ ഓഫീസില്‍ നിന്നും സ്റ്റേറ്റ് ഏജന്‍സികളില്‍ നിന്നും എഫ്ബിഐയില്‍ നിന്നും 80,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് സാന്‍ ജസിന്റോ കൗണ്ടി ഷെരീഫ് ഗ്രെഗ് കേപ്പേഴ്സും എഫ്ബിഐ ഹ്യൂസ്റ്റണ്‍ സ്പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് ജെയിംസ് സ്മിത്തും ഞായറാഴ്ച ഉച്ചതിരിഞ്ഞ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ക്ലീവ്ലാന്‍ഡിലെ വാള്‍ട്ടേഴ്സ് റോഡിലെ ഒരു അയല്‍പക്കത്തെ വീട്ടില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് ഒറോപെസയെ തിരയുന്നു. മാരക പ്രഹര ശേഷിയുള്ള റൈഫിളുമായി ഒറോപെസ വീടിന് സമീപത്തേക്ക് വരുന്നത് ക്യാമറയില്‍ അവസാനമായി കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സോണിയ അര്‍ജന്റീന ഗുസ്മാന്‍ (25), ഡയാന വെലാസ്‌ക്വസ് അല്‍വാറാഡോ (21), ജൂലിസ മൊലിന റിവേര (31), ജോസ് ജോനാഥന്‍ കാസറസ് (18), ഡാനിയല്‍ എന്റിക് ലാസോ (9) എന്നിവരാണ് കൊല്ലപ്പെട്ടത്.