റിയാദ്: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇടക്കാല ഭരണസംവിധാനമായ ട്രാൻസിഷനൽ സോവറിൻറ്റി കൗൺ സിൽപ്രസിഡന്റിന്റെ പ്രതിനിധിയും സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും റിയാദിൽ കൂടികാഴ്ച്ച നടത്തി.
റിയാദിലെത്തിയ ദഫല്ലാഹ് അൽ ഹാജ് അലിയെ വിദേശകാര്യ മന്ത്രാലയത്തിൽ സ്വീകരിച്ച മന്ത്രി സുഡാനിലെ നിലവിലെ സ്ഥിതിവിശേഷം അദ്ദേഹവുമായി ചർച്ച ചെയ്തു.
സംഘർഷം കുറക്കാനും ദേശീയ താൽപര്യങ്ങൾ പരിഗണിക്കാനും രാജ്യത്തിന്റെ സ്വത്തുക്കളും നേട്ടങ്ങളും സംരക്ഷിക്കുന്ന വിധത്തിൽ എല്ലാത്തരം സൈനിക നടപടികളും നിർത്താനുമുള്ള സൗദി അറേബ്യയുടെ ആഹ്വാനം മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആവർത്തിച്ചു.
വിവിധ രാജ്യക്കാരായ 5000 ലധികം പേരെയാണ് സൗദി അറേബ്യ സുഡാനിൽ നിന്ന് ഒഴിപ്പിച്ച് ജിദ്ദയിലെത്തിക്കുകയും സ്വദേശങ്ങളിലേക്ക് മടങ്ങാൻ അവസരമൊരുക്കുകയും ചെയ്തത്.
ആഫ്രിക്കൻ രാജ്യങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ഡോ. സാമി അൽ-സാലിഹ് കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സൈനികമേധാവി അബ്ദുൽ ഫത്താഹിന്റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് കമാൻഡർ മുഹമ്മദ് ഹംദാന്റെയും സേനകൾ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും ജനജീവിതം താറുമാറാവുകയും ചെയ്തിരുന്നു.