റിയാദ്: പക്ഷാഘാതം ബാധിച്ച് വലതുവശം തളർന്ന് എട്ടു മാസമായി കിടപ്പിലായിരുന്ന ഉത്തർപ്രദേശ് ലക്‌നൗ സ്വദേശി അവധേശ് കുമാർ ഗുപ്തയെ (52) കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. റിയാദ് ന്യൂ സനാഇയ്യയിലെ കാർട്ടൺ കമ്പനിയിൽ കഴിഞ്ഞ 20 വർഷത്തോളമായി ജോലി ചെയുന്ന അവദേശിന്റെ അവസ്ഥ കമ്പനിയിലെ മലയാളികളാണ് കേളി ന്യൂ സനാഇയ്യ ഏരിയ പ്രവർത്തകരെ അറിയിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേളി പ്രവർത്തകർ അവദേശ് കുമാറിനെ ബന്ധപ്പെട്ടപ്പോൾ എട്ടു മാസമായി ഇഖാമയോ അനുബന്ധ രേഖകളോ ഒന്നുമില്ലാതെയാണ് ലേബർ ക്യാമ്പിൽ കഴിയുന്ന അവസ്ഥ മനസ്സിലാക്കുന്നത്. തുടർന്ന് അവദേശ് കുമാറിന്റെ കമ്പനിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസിയെ സമീപിക്കുകയും ഔട്ട്പാസ് അടക്കമുള്ള ആവശ്യമായ യാത്രാരേഖകൾ ഏർപ്പാടാക്കുകയും ചെയ്തു. പാസ്‍പോർട്ടും ഇഖാമയും ഇല്ലാത്തതിനാൽ എങ്ങനെ നാട്ടിലെത്തിക്കുമെന്ന കമ്പനിയുടെ അറിവില്ലായ്മയാണ് ഏട്ടുമാസത്തോളം അവദേശിന് വിനയായത്.
യാത്രാരേഖകൾ തയ്യാറാക്കി നൽകിയതിനാൽ കമ്പനി ടിക്കറ്റും മറ്റാനുകൂല്യങ്ങളും നൽകി കഴിഞ്ഞ ദിവസത്തെ ഫ്ലൈനാസ് വിമാനത്തിൽ നാട്ടിലെത്തിച്ചു. അവദേശ് കുമാറിനെ നാട്ടിലെത്തിക്കുന്നതിന് ന്യൂ സനാഇയ്യ ജീവകാരുണ്യ കമ്മിറ്റിയും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും രക്ഷാധികാരി കമ്മറ്റിയും ആവശ്യമായ ഇടപെടലുകൾ നടത്തി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക