കുടുങ്ങിക്കിടന്നത് 9 വർഷം, ഒടുവിൽ പ്രവാസ ലോകം മതിയാക്കി കാസിം നാടണഞ്ഞു

0
4865

വീസയും സിപിആറും ഇല്ലാത്തതിനാൽ ജോലി കിട്ടാത്ത അവസ്ഥയിലായിരുന്നു കാസിം

മനാമ: ഒൻപത് വർഷമായി നാട്ടിൽ പോകാനാവാതെ ഗുദൈബിയയിൽ കുടുങ്ങിക്കിടന്ന കാസർകോട് സ്വദേശി കാസിം ചേരാമാഡം നാടണഞ്ഞു. കാസിമിനെ പെരുന്നാൾ ദിനത്തിൽ നാട്ടിലേക്ക് അയക്കാൻ സാധിച്ച നിർവൃതിയിലാണ് ബഹ്റൈൻ നവകേരളയും ചാരിറ്റി കൺവീനർ എം.സി.പവിത്രനും. ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടിലായ തന്നെ എങ്ങനെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കാസിം ഒരു മാസം മുമ്പാണ് പവിത്രനുമായി ബന്ധപ്പെടുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീസയും സിപിആറും ഇല്ലാത്തതിനാൽ ജോലി കിട്ടാത്ത അവസ്ഥയിലായിരുന്നു കാസിം.
കാർ ഉടമ കാസിമിന്റെ പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുകയായിരുന്നു. നാലുമാസത്തെ കാർ റെന്റ് 400 ദിനാർ കൊടുത്താൽ മാത്രമേ പാസ്പോർട്ട് തിരിച്ചുതരു എന്നായിരുന്നു പറഞ്ഞത്. കാസിം തന്ന അഡ്രസ് പ്രകാരം ഐസിആർഎഫ് മെമ്പർ സി.കെ.രാജീവന്റെ സഹായത്തോടെ സൽമാബാദിൽ ഗ്യാരേജിൽ എത്തി കാര്യം അവതരിപ്പിച്ചു. കാസിം പറഞ്ഞ വ്യക്തി അവിടെ നിന്നു കുറെവർഷം മുമ്പേ പോയിരുന്നു. അന്വേഷണത്തിൽ അയാൾ ജിദാലിയിൽ ഉള്ളതായി വിവരം കിട്ടി.

100 ദിനാർ കൊടുത്ത് പാസ്പോർട്ട് വാങ്ങി. ഒൻപത് വർഷമായി വീസയില്ലാത്ത പാസ്പോർട്ട് ക്യാൻസൽ ചെയ്യാൻ വേണ്ടി കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി ഹുസൈൻ കമ്മിറ്റി മെമ്പർമാരുടെ സഹായത്തോടെ സാമ്പത്തിക സഹായം ചെയ്തുതന്നു. നാട്ടിലേക്കുള്ള ടിക്കറ്റ് കാസിമിന്റെ അനുജൻ നാട്ടിൽ നിന്ന് അയച്ചുനൽകി. റമദാൻ പുണ്യമാസത്തിൽ കാസിമിന് വേണ്ടി സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി. എം.സി.പവിത്രൻ ചാരിറ്റി കൺവീനറായ ബഹ്റൈൻ നവകേരള ചാരിറ്റി വിംഗ് അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക