ബാങ്ക് വിളിയുടെ ശബ്ദം എന്നില്‍ സമാധാനം നിറയ്ക്കുന്നു; റമദാനില്‍ ഇസ്‌ലാം ആശ്ലേഷിച്ച് ദുബൈയിലെ പ്രമുഖ ഫിലിപ്പിനോ ടിക് ടോക് താരം

0
18495

ദുബൈ: ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഫിലിപ്പിനോ ടിക് ടോക് താകം ഫിയോണ ജെയിംസ് ഇസ്‌ലാം മതം സ്വീകരിച്ചു. വിശുദ്ധ റമദാന്‍ മാസത്തിലാണ് താന്‍ ഇസ്‌ലാം മതം ആശ്ലേഷിച്ച് സൈനബ് എന്ന പുതിയ പേര് സ്വീകരിച്ചതായി താരം അറിയിച്ചത്. പ്രശസ്ത സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കില്‍ ഏകദേശം എട്ട് ലക്ഷം ഫോളോവേഴ്സുള്ള ഫിയോണ, റമദാന്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ദുബൈയിലെ സത്‌വയിലുള്ള ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ചെന്ന് ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു.

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനില സ്വദേശിയായ ഫിയോണ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുഎഇയിലേക്ക് താമസം മാറിയത്. പള്ളികളില്‍ നിന്നുള്ള അദാന്‍ അഥവാ പ്രാര്‍ത്ഥനയ്ക്കുള്ള ബാങ്ക് വിളി എപ്പോഴും തന്നില്‍ കൗതുകം ഉണര്‍ത്തിയിരുന്നതായി താരം പറഞ്ഞു. ‘സത്യത്തില്‍, അദാന്‍ കേള്‍ക്കുമ്പോഴെല്ലാം എന്റെ ഉള്ളില്‍ വലിയ ശാന്തത അനുഭവപ്പടുന്നതായി എനിക്ക് തോന്നി. അതിനാല്‍ തന്നെ ബാങ്കിലെ ചില ഭാഗങ്ങള്‍ ഞാന്‍ മനഃപാഠമാക്കുകയും ചെയ്തു. ഇത് എന്നെ ഇസ്‌ലാം മതത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രേരിപ്പിച്ചു-‘ സൈനബ് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിശുദ്ധ ഖുര്‍ആനിലെ ചെറിയ അധ്യായങ്ങള്‍ പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്തുവരുന്നതായും അവര്‍ അറിയിച്ചു. ഇസ്‌ലാം മതം സ്വീകരിക്കാനുള്ള തന്റെ തീരുമാനത്തില്‍ കുടുംബം സന്തുഷ്ടരാണെന്നും തനിക്ക് എല്ലാ വിധ പിന്തുണയും അവര്‍ നല്‍കുന്നുണ്ടെന്നും സൈനബ് പറഞ്ഞു. അതേപോലെ സുഹൃത്തുക്കളില്‍ നിന്നും മറ്റും നല്ല പ്രതികരണവും പ്രോത്സാഹനവുമാണ് തനിക്ക് ഇക്കാര്യത്തില്‍ ലഭിച്ചതെന്നും അവര്‍ അറിയിച്ചു. ‘എനിക്ക് എന്റെ ഉള്ളില്‍ വളരെ ശാന്തവും സമാധാനപരവുമായ അനുഭവമാണ് തോന്നുന്നത്. ഞാന്‍ സ്വന്തമായി ഇസ്‌ലാം സ്വീകരിച്ചു. ഈ മതം സ്വീകരിക്കാന്‍ ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ സുഹൃത്ത് സല്‍മാനും മതത്തെക്കുറിച്ച് പഠിക്കാനും കൂടുതല്‍ കാര്യങ്ങള്‍ അറിയാനും സഹായിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ട് ദശലക്ഷം ഫോളോവേഴ്സുള്ള ഒരു ടിക് ടോക്കര്‍ കൂടിയാണ് സല്‍മാന്‍. ഇരുവരും ഒരുമിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനായി ഡസന്‍ കണക്കിന് വീഡിയോകള്‍ നേരത്തേ നിര്‍മ്മിച്ചിരുന്നു. ‘ഞങ്ങള്‍ അഞ്ച് വര്‍ഷമായി സുഹൃത്തുക്കളാണ്. ഇസ്‌ലാമില്‍ ഒരാളെ നിര്‍ബന്ധിച്ച് മതം സ്വീകരിപ്പിക്കാന്‍ കഴിയില്ല. ഇസ്‌ലാമിനെ കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കുകയും ശരിയായ ആളുകളെ കണ്ടുമുട്ടുകയും ചെയ്യുക എന്നതാണ് പ്രധാനം. അവള്‍ എന്നോട് എപ്പോഴും ഇസ്‌ലാമിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. അത് പലപ്പോഴും മതത്തെ കുറിച്ചുള്ള ചകര്‍ച്ചകളിലേക്ക് നയിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇവയെല്ലാം ഇസ്‌ലാമിലേക്ക് വരാന്‍ അവളെ പ്രേരിപ്പിച്ചിട്ടുണ്ടാവാമെന്ന് ഞാന്‍ വിശ്വസിക്കുന്നു’- സല്‍മാന്‍ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക