മലപ്പുറം: മകൾ മരിച്ചിട്ടും വിട്ടുപിരിയാന്‍ തയ്യാറാകാതെ മകളുടെ ഓര്‍മ്മകളില്‍ വിതുമ്പി ആദിവാസി കുടുംബം. മരിച്ചെങ്കിലും മകളുടെ കുഴിമാടമെങ്കിലും എന്നും കണ്ടുകൊണ്ടിരിക്കാനായി മറവ് ചെയ്തത് വീടിന്റെ അടുക്കളയില്‍.
കാളികാവ് അടക്കാക്കുണ്ട് പാറശ്ശേരി എസ് ടി കോളനിയിലെ വെള്ളന്‍ എന്ന 85- കാരനും കുടുംബവുമാണ് മകളുടെ അന്ത്യനിദ്ര വീടിനോട് ചേര്‍ന്ന് നിര്‍മിച്ച അടുക്കളയിലാക്കിയത്.
വെള്ളന് ഒരാണും രണ്ട് പെണ്‍മക്കളുമാണുള്ളത്. ഇതില്‍ രണ്ടാമത്തെ മകള്‍ മിനി(24) പ്രസവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. കഴിഞ്ഞമാസം 28 -ന് മഞ്ചേരി മെഡിക്കല്‍ കോളജിലായിരുന്നു പ്രസവം. ശസ്ത്രക്രിയയിലൂടെയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതേതുടര്‍ന്ന് അവശയായ മിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെവെച്ചാണ് മരണപ്പെട്ടത്. വീട്ടില്‍ കൊണ്ടുവന്ന മൃതദേഹം പൊതുശ്മശാനത്തില്‍ കൊണ്ടുപോകാന്‍ ഐടി ഡി പിയും സമീപവാസികളും വാഹന സൗകര്യമടക്കം ഒരുക്കിയിട്ടും വെള്ളന്‍ നിരസിക്കുകയായിരുന്നു.