സഊദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് പതിമൂന്നു കുറ്റകൃത്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ലഭിക്കില്ല

0
2901

റിയാദ്: സഊദിയിൽ പൊതുമാപ്പ് ആനുകൂല്യം പതിമൂന്നു കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ലഭിക്കില്ലെന്ന് സൗദി അഭിഭാഷകന്‍ ഹമൂദ് ബിന്‍ റാശിദ് അല്‍സൈഫ് പറഞ്ഞു.

കരുതിക്കൂട്ടിയുള്ള കൊലപാതകം, അക്രമത്തിനും കുഴപ്പങ്ങള്‍ക്കും പ്രേരിപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പ്, ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍, ദുര്‍മന്ത്രവാദം, വ്യാജ രേഖകളും സീലുകളും നിര്‍മിക്കല്‍, കൈക്കൂലി, വ്യാജ കറന്‍സി നിര്‍മാണം, ദൈവ-മതനിന്ദ, മയക്കുമരുന്ന്-ആയുധ വ്യാപാരം, അധികാരികള്‍ക്കെതിരെ അക്രമം പ്രേരിപ്പിക്കല്‍, മറ്റുള്ളവരെ അവിശ്വാസികളായി മുദ്രകുത്തല്‍, വികലാംഗ കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ എന്നീ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് ഹമൂദ് ബിന്‍ റാശിദ് അല്‍സൈഫ് പറഞ്ഞു.

വിശുദ്ധ റമദാന്‍ പ്രമാണിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ വിട്ടയക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജകല്‍പന എത്രയും വേഗം നടപ്പാക്കി പൊതുമാപ്പ് ഗുണഭോക്താക്കളെ വിട്ടയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുഅവകാശ കേസുകളില്‍ ശിക്ഷക്കപ്പെട്ടവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക.