‘വ്യാജ വീഡിയോ’;യൂട്യൂബര്‍ അറസ്റ്റില്‍

0
2036

സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ പോലീസ് വീട്ടിലെത്തിയതിന് പിന്നാലെ ഇയാൾ കീഴടങ്ങുകയായിരുന്നു

പട്‌ന/ബീഹാർ: തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമിക്കപ്പെടുന്നുവെന്ന പ്രചാരണത്തിനായി വ്യാജ വീഡിയോകള്‍ നിര്‍മിച്ചുവെന്ന കേസില്‍ ബിഹാറിലെ പ്രമുഖ യൂ ട്യൂബര്‍ അറസ്റ്റിലായി. ബിഹാര്‍, തമിഴ്‌നാട് പോലീസുകള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മനീഷ് കശ്യപാണ്‌ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റാണിത്.

കശ്യപിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ബിഹാര്‍ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വീട്ടിലെത്തിയതിന് പിന്നാലെ ശനിയാഴ്ച രാവിലെ ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വെസ്റ്റ് ചാമ്പരന്‍ ജില്ലയിലെ ജഗദീഷ്പുര്‍ പോലീസ് സ്‌റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തമിഴ്‌നാട്ടില്‍ താമസിക്കുന്ന ബിഹാര്‍ തൊഴിലാകളുമായി ബന്ധപ്പെട്ട് ഇയാള്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തമിഴ്‌നാട്ടില്‍ ബിഹാറികളെ മര്‍ദിച്ചുകൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരിലടക്കമാണ് വീഡിയോകള്‍ പ്രചരിച്ചിരുന്നത്.

ഇതേ തുടര്‍ന്ന് ബിഹാറില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തമിഴ്‌നാട്ടില്‍ സന്ദര്‍ശനത്തിനായി അയക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചാരണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വ്യക്തമാക്കുകയുണ്ടായിരുന്നു. വ്യാജ പ്രചാരണ ആരോപണത്തില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ അടക്കം കേസെടുത്തിട്ടുണ്ട്.