തുർക്കിക്കും സിറിയക്കും വേണ്ടി ഖത്തറിന്റെ ക്യാമ്പയിൻ; ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നൽകിയത് 50 മില്യൺ റിയാൽ

0
945

ദോഹ: ദുരന്തബാധിത തുർക്കിക്കും സിറിയക്കും വേണ്ടി വെള്ളിയാഴ്ച ആരംഭിച്ച “ഔൺ ആൻഡ് സനദ്” കാമ്പയിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി 50 മില്യൺ റിയാൽ സംഭാവന നൽകി.

ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തർ ചാരിറ്റി, ഖത്തർ അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ്, ഖത്തർ മീഡിയ കോർപ്പറേഷൻ എന്നിവ ചേർന്നാണ് “ഔൺ ആൻഡ് സനദ്” പദ്ധതി ആവിഷ്കരിച്ചത്.

ഖത്തറിലെ കോർപ്പറേറ്റ് ഓർഗനൈസേഷനുകളിൽ നിന്നും വ്യക്തികളിൽ നിന്നും മികച്ച പിന്തുണ ലഭിച്ച ഈ കാമ്പെയ്‌നിന് ഇത് വരെ 140 മില്യൺ റിയാൽ സമാഹരിക്കാൻ ആയിട്ടുണ്ട്.

ഖത്തർ നാഷണൽ ബാങ്കും (ക്യുഎൻബി) എൻഡോവ്‌മെന്റ് മന്ത്രാലയവും (ഔഖാഫ്) ഇസ്ലാമിക കാര്യങ്ങളും ഓരോ  QR10 മില്യൺ വീതം സംഭാവന നൽകി.

ഊറിദൂ, ദോഹ ബാങ്ക്, ഗൾഫ് എക്‌സ്‌ചേഞ്ച് എന്നിവ 1 മില്യൺ റിയാൽ വീതം സംഭാവന ചെയ്തു. അൽ ജസീറ മെഡിക്കൽ സെന്റർ 900,000 റിയാൽ നൽകി. ഇത് ചേർന്ന് ആകെ നാല് ഓർഗനൈസേഷനുകളിൽ നിന്ന് 3.9 മില്യൺ റിയാൽ സമാഹരിച്ചു.

പേര് വെളിപ്പെടുത്താത്ത വ്യക്തിഗത ദാതാക്കളിൽ നിന്നുള്ള സംഭാവനകളും ഉൾപ്പെടുന്നു. ചിലർ QR4, QR5 ദശലക്ഷം വരെ വ്യക്തിഗത സംഭാവനകൾ നൽകുന്നു.

പണവും സാധനങ്ങളും ഉൾപ്പെടുന്ന സംഭാവനകൾ സ്വീകരിക്കാനായി സൂഖ് വാഖിഫ്, ആസ്പയർ പാർക്ക്, കത്താറ എന്നിവിടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള സംഭാവന കേന്ദ്രങ്ങളിലേക്ക് നിരവധി പൗരന്മാരും താമസക്കാരും ഒഴുകിയെത്തി.

റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇത് വരെ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി 22,000 പേരാണ് മരിച്ചത്.