ദുബായ്: ഗാർഹിക തൊഴിലാളികൾക്കുള്ള വേതനം ബാങ്കു വഴിയാണ് നൽകേണ്ടത്.
വേജസ് പ്രൊട്ടക്‌ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴിയല്ലെങ്കിൽ തൊഴിലുടമ പിഴ നൽകേണ്ടി വരും ഏപ്രിലിനു മുൻപു ഡബ്ല്യുപിഎസ് ഏർപ്പെടുത്തണം.
വീഴ്ച വരുത്തിയാൽ ഒരു തൊഴിലാളിക്ക് 100 ദിർഹം കണക്കാക്കി പിഴ ഈടാക്കും. അതേസമയം, ബേബി സിറ്റർ, പാചകക്കാരൻ, ഡ്രൈവർ, പാറാവുകാർ, ഫാൽക്കൺ പരിശീലകർ, ഉദ്യാനപാലകർ തുടങ്ങി 14 തസ്തികയിലുള്ളവരെ നിർബന്ധ വേതന വിതരണ സംവിധാനത്തിൽ നിന്നു തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് ബാങ്ക് വഴി വേതനം നൽകുന്ന സംവിധാനത്തിലേക്കു സ്വമേധയാ റജിസ്റ്റർ ചെയ്യാം.
ഇതര തസ്തികയിലുള്ളവർ സമയ ബന്ധിതമായി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഏപ്രിൽ മുതലാണ് ഔദ്യോഗികമായി ആരംഭിക്കുന്നതെങ്കിലും ഈ മാസം മുതൽ ഡബ്ല്യുപിഎസിൽ റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങി.
യുഎഇയിൽ 2009 മുതലാണ് ധനവിനിമയ സ്ഥാപനങ്ങളിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ബാങ്ക്ക്കൗണ്ട് തുടങ്ങി വേതന വിതരണം കുറ്റമറ്റതാക്കിയത്. സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലാണ് വേതന വിതരണ പദ്ധതി.