റിയാദ്: സഊദി വിദേശകാര്യ മന്ത്രാലയവും ദേശീയ വിമാന കമ്പനികളുമായി സഹകരിച്ച് ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാന ടിക്കറ്റിനൊപ്പം നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസ നൽകുന്ന സേവനമാണ് ഇതോടെ ലഭ്യമാകുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശകാര്യ മന്ത്രാലയവും ദേശീയ വിമാന കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാന മാർഗം രാജ്യത്തേക്ക് വരുന്നവർക്കും, ട്രാൻസിറ്റ് യാത്രക്കാരായി സഊദിയിൽ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കുമാണ് ഈ സേവനം ലഭിക്കുക.
ഇങ്ങിനെ വരുന്നവർക്ക് ഉംറ ചെയ്യുവാനും മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ സന്ദർശനം നടത്തുവാനും, രാജ്യത്തെവിടേയും സഞ്ചരിക്കുവാനും, വിവിധ ടൂറിസം പരിപാടികളിൽ പങ്കെടുക്കാവാനും അനുവാദമുണ്ടാകും. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പവും സുഖമവുമാക്കുന്നതിന് വേണ്ടിയാണ് ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ചത്.
നാല് ദിവസത്തേക്ക് സൗജന്യമായാണ് ടിക്കറ്റിനൊപ്പം വിസ അനുവദിക്കുക. നാല് ദിവസം രാജ്യത്തെവിടെയും സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യാം. എന്നാൽ ആവശ്യക്കാർക്ക് വിസ കാലാവധി മൂന്ന് മാസം വരെ നീട്ടിലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ടിക്കറ്റിനൊടൊപ്പം വളരെ വേഗത്തിൽ തന്നെ വിസ അനുവദിക്കുന്നതാണ്.
സഊദിയിലെ ഏത് വിമാനത്താവളത്തിൽ വന്നിറങ്ങുവാനും, എവിടെ നിന്നും തിരിച്ച് പോകുവാനും ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് അനുവാദമുണ്ടായിരിക്കും. ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസിൻ്റേയും ഫ്ലൈറ്റ് നാസിൻ്റെെയും ടിക്കറ്റിനുള്ള ഇലക്ട്രോണിക് പ്ലാറ്റ് ഫോമുകളിലൂടെ (വെബ്സൈറ്റ് വഴി) ടിക്കറ്റെടുക്കുന്നവർക്കാണ് ഈ വിസ ലഭിക്കുക. ടിക്കറ്റെടുക്കുന്നതോടെ വളരെ വേഗത്തിൽ വിസയും അനുവദിക്കും. വിസക്കുള്ള അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ അപേക്ഷകൻ്റെ ഇമെയിലിലേക്ക് ഡിജിറ്റൽ വിസയെത്തും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക