അക്യുപങ്ങ്ചര്‍ ഫലപ്രദമായ ബദൽ ചികിത്സ രീതി: ശുഐബ് രിയാലു

ജിദ്ദ: പ്രാചീന ചൈനീസ് ചികില്‍സ രീതികളില്‍ ഒന്നായ അക്യുപക്ന്‍ചര്‍ പല രോഗങ്ങള്‍ക്കും ഫലപ്രദമായ ബദല്‍ ചികില്‍സ രീതിയാണെന്ന് പ്രശസ്ത അക്യുപങ്ങ്ചര്‍ വിദഗ്ധന്‍ ഷുഐബ് രിയാലു പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലത്തെിയ അദ്ദേഹം ശറഫിയ്യ ഇംപീരിയല്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. മരുന്ന് കഴിക്കാതെ ജീവിക്കുകയാണ് പ്രധാനം. മരുന്നില്ലാതെ എല്ലാ രോഗവും അക്യുപങ്ങ്ചര്‍ ചികില്‍സാ രീതിയിലുടെ ഭേദപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികള്‍ ചികില്‍സാര്‍ത്ഥം ഇന്ന് ഭീമമായ തുകയാണ് ചിലവഴിച്ച്കൊണ്ടിരിക്കുന്നത്. രോഗ ശമനത്തിന് അക്യുപങ്ങ്ചര്‍ ചികില്‍സ രീതി സ്വീകരിച്ചാൽ ചെലവ് ഗണ്യമായി കുറക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യായിരം വര്‍ഷം പഴക്കമുള്ള ചികില്‍സ രീതിയാണ് അക്യുപങ്ങ്ചര്‍. സഊദി അറേബ്യ ഉള്‍പ്പടെ 150 രാജ്യങ്ങളില്‍ ഈ ചികില്‍സാരീതി പ്രചാരത്തിലുണ്ട്. ശരീരത്തിലെ 350 ലധികം സ്ഥലങ്ങളില്‍ കാന്തിക സൂചി പ്രവേശിപ്പിച്ചു കൊണ്ടാണ് വിത്യസ്ത രോഗങ്ങളെ ചികില്‍സിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

മനുഷ്യന്‍ അനുഭവിക്കുന്ന അസ്വസ്ഥതയാണ് രോഗം. രോഗമില്ലാത്ത അവസ്ഥയെ പോലും രോഗമെന്ന് പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് വലിയ അപകടം സൃഷ്ടിക്കുന്നു. അങ്ങനെ ചികില്‍സ കച്ചവടമായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ ബദല്‍ ചികില്‍സ രീതികളെ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യ ചിന്തകള്‍ നിങ്ങളെ രോഗികളാക്കും. അത്കൊണ്ട് നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാന്‍ സ്വയം പരിശീലിക്കാന്‍ ഷുഐബ് രിയാലൂ നിര്‍ദ്ദേശിച്ചു.

വിശക്കുമ്പോള്‍ മാത്രം തിന്നുക, ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുക, ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കുക, നേരത്തെ ഉറങ്ങുക എന്നിവ ജീവിതത്തില്‍ പാലിക്കേണ്ട സുപ്രധാന നിയമങ്ങളാണ്. പരിപാടിയിൽ സദസ്യര്‍ തങ്ങളുടെ അക്യുപങ്ങ്ചര്‍ ചികില്‍സയിലൂടെ ലഭിച്ച അനുഭവങ്ങള്‍ പങ്ക് വെച്ചു. പരിപാടി അമീര്‍ ചെറുകോട് ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ശംനാട് അധ്യക്ഷത വഹിച്ചു. ഹാഫിസ് സല്‍മാന്‍ മുഹമ്മദ് സ്വാഗതവും റുക്സാന തൈകാടന്‍ നന്ദിയും പറഞ്ഞു.