ന്യൂദൽഹി: അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് ആർ.ടി.പി.സിആർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരാണ് നിർബന്ധമായും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തേണ്ടത്. ഇതിനായി എയർ സുവിധ പോർട്ടൽ നടപ്പാക്കും.
ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. രാജ്യത്തെത്തിയാൽ ഇവരെ തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കും. ശേഷം പോസിറ്റീവായാൽ അവരെ ക്വാറന്റൈൻ ചെയ്യുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.
ഈ രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാരിൽ പരിശോധനയിൽ നെഗറ്റീവ് ലക്ഷണങ്ങൾ ഉള്ളവരേയും ഹോം ക്വാറന്റൈനിലേക്ക് മാറ്റും. ഇവിടങ്ങളിൽ നിന്ന് വരുന്നവർ കോവിഡില്ല, ലക്ഷണങ്ങളില്ല എന്നതടക്കം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്.