റിയാദ്: 10 കോടിയോളം സമ്മാനത്തുക ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഒട്ടകയോട്ട, സൗന്ദര്യ മത്സരങ്ങൾക്ക് റിയാദില്‍ തുടക്കമായി. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടകങ്ങൾ മത്സരത്തിനിറങ്ങും. മധ്യപൂർവ്വദേശ രാജ്യങ്ങളിൽനിന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്നും പ്രദർശനം കാണാനും പങ്കെടുക്കാനും നൂറുകണക്കിനാളുകൾ ഇതിനകം നഗരത്തിലെത്തി.

ഒട്ടകയോട്ട, സൗന്ദര്യ മത്സരങ്ങളിൽ 10 കോടി റിയാലാണ് സമ്മാനത്തുക. ഒട്ടകങ്ങളെ വളർത്താനും സംരക്ഷിക്കാനുമുള്ള അവകാശത്തെയും ആവശ്യകതയെയുംകുറിച്ചുള്ള ബോധവത്കരണം മേളയുടെ ലക്ഷ്യങ്ങളിലൊന്നാണ്. നിറം, തലയുടെ വലുപ്പം, കഴുത്തിന്റെ നീളം, മുതുക്, കണ്ണുകളുടെ വലുപ്പം, പുരികം, ചെവിയുടെ സൗന്ദര്യം, ഉരുളൻ പൂഞ്ഞ, പല്ലിനെ മൂടുന്ന ചുണ്ടുകൾ തുടങ്ങിയവയാണ് സൗന്ദര്യമത്സരത്തിൽ വിജയികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ. മത്സരത്തിൽ വിജയിക്കുന്ന ഒട്ടകങ്ങളെ മോഹവില നൽകി സ്വന്തമാക്കാൻ മേളയുടെ ഭാഗമായി ഒട്ടകലേലവും പരേഡുമുണ്ട്.
നഗരത്തിൽനിന്ന് 130 കിലോമീറ്റർ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന റുമ പട്ടണത്തിലാണ് കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവ നഗരി. വാർഷിക സാംസ്കാരിക, സാമ്പത്തിക, കായിക, വിനോദ ഉത്സവമാണിത്. ജനുവരി 15നാണ് മത്സരം അവസാനിക്കുക.
സഊദി ടൂറിസത്തിന്റെ ഭാഗമായെത്തുന്ന വിദേശികളും മേളയുടെ കൗതുകം ആസ്വദിക്കാൻ വരുന്നുണ്ട്.