ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളി ക്യാപ്റ്റനടക്കം യുഎഇ ദേശീയ ടീമിലെ ആറു കളിക്കാർ. യുഎഇ ക്യാപ്റ്റൻ കണ്ണൂർ തലശ്ശേരി സ്വദേശി സി.പി. റിസ്‌വാൻ, വൈസ് ക്യാപ്റ്റൻ വൃത്യ അരവിന്ദ്, എയ്‌സ് ലെഗ് സ്പിന്നർ കാർത്തിക് മെയ്യപ്പൻ, യുവ ഓൾറൗണ്ടർമാരായ അയാൻ അഫ്‌സൽ ഖാൻ, അലിഷാൻ ഷറഫു, ബേസിൽ ഹമീദ് എന്നിവരാണു ലേലത്തിൽ പങ്കെടുക്കാൻ ഒരുക്കം തുടങ്ങിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓസ്‌ട്രേലിയയിൽ അടുത്തിടെ സമാപിച്ച ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ഹാട്രിക് നേടി കാർത്തിക് മെയ്യപ്പൻ ശ്രദ്ധേയനായിരുന്നു. ആറു കളിക്കാര്‍ ചുരുക്കപ്പട്ടികയിൽപ്പെട്ടതോടെ ഏറ്റവും കൂടുതൽ പേർ ഉൾപ്പെടുന്ന അസോസിയേറ്റ് രാജ്യങ്ങളിലൊന്നായി യുഎഇ മാറി.
നെതർലൻഡ്‌സ് (ഏഴ്), സിംബാബ്‌വെ (ആറ്), നമീബിയ (അഞ്ച്) എന്നിവയാണ് ഡിസംബർ 23 ന് കൊച്ചിയിൽ നടക്കുന്ന ലേലത്തിന് റജിസ്റ്റർ ചെയ്ത 991 കളിക്കാരിൽ ഏറ്റവും കൂടുതൽ കളിക്കാർ ഉള്ള മറ്റ് അസോസിയേറ്റ് രാജ്യങ്ങൾ.
ഹമീദിന്റെയും റിസ്‌വന്റെയും അടിസ്ഥാന വില 30 ലക്ഷം രൂപയും മറ്റു നാലു പേർക്ക് 20 ലക്ഷം രൂപയുമാണ്. ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് യുഎഇ ക്രിക്കറ്റ് താരങ്ങളുടെ ജനപ്രീതിക്ക് ഒരു കാരണം. രണ്ടാം തവണയും ട്വന്റി 20 ലോകകപ്പിനു യോഗ്യത നേടിയതിനു ശേഷം യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായി 2022 മാറി. നമീബിയയ്‌ക്കെതിരെ ഏഴ് റൺസിന്റെ വിജയം നേടി ലോക കപ്പിലെ ആദ്യ വിജയവും രേഖപ്പെടുത്തി. നെതർലൻഡ്‌സിനെതിരായ അവസാന പന്തിൽ തോറ്റെങ്കിലും അവസാന സ്കീമിൽ ടീം സൂപ്പർ 12-ൽ ഇടം നേടി.
അതേസമയം, അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പിൽ യുഎഇയും ഇടം നേടാനുള്ള കഠിനശ്രമം നടത്തിവരുന്നു. ക്രിക്കറ്റ് താരങ്ങൾ ആറ് ടീമുകളുടെ ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ഇന്റർനാഷണൽ ലീഗ് ട്വന്റി 20 നടത്തി യുഎഇ പ്രഫഷനൽ ലീഗിലേക്കു പോകാനൊരുങ്ങുകയാണ്. 2023 ജനുവരിയിൽ ടൂർണമെന്റ് ആരംഭിക്കും. ചില മുൻനിര രാജ്യാന്തര താരങ്ങളുമായി ഡ്രസ്സിങ് റൂം പങ്കിടാനും അനുഭവത്തിൽ നിന്നു പഠിക്കാനും യുഎഇ ക്രിക്കറ്റ് താരങ്ങൾക്ക് ഇത് അവസരം നൽകും. രാജ്യത്തെ ക്രിക്കറ്റിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ടൂർണമെന്റ് വഴിയൊരുക്കും.
ആറ് യുഎഇ താരങ്ങൾ ലേലത്തിന് ചുരുക്കപ്പട്ടികയിലിടം നേടുന്നത് ഇതാദ്യമാണ്. 2017 ൽ യുഎഇ ഓപ്പണർ ചിരാഗ് സൂരിക്ക് ഗുജറാത്ത് ലയൺസിന്റെ ഭാഗമാകാനുള്ള അവസരം ലഭിച്ചിരുന്നു. നിലവിലെ ചില കളിക്കാരും ഐപിഎല്ലിനായുള്ള ട്രയൽസിൽ പങ്കെടുത്തിട്ടുണ്ട്. ഐപിഎൽ യുഎഇയിൽ നടക്കുമ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും നെറ്റ് ബൗളർമാരുടെ ഭാഗമായിരുന്നു ലെഗ് സ്പിന്നർ കാർത്തിക്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന എമിറേറ്റ്‌സ് ഡി20യോടെയാണ് യുഎഇ താരങ്ങളുടെ തിരക്ക് ആരംഭിക്കുക. ഇൗ മാസം 28 ന് നടക്കുന്ന ഫൈനൽ 16 ദിവസങ്ങളിലായി ആറ് ടീമുകൾ 33 മത്സരങ്ങളിൽ പങ്കെടുക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക