റിയാദ്: ലോകകപ്പ് മത്സരങ്ങൾ കാണാൻ സഊദിയിൽനിന്ന് ഖത്തറിലേക്ക് പോകുന്നവർക്ക് ‘സൽവ’അതിർത്തിയിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരമാവധി കാലയളവ് നാലുദിവസം മാത്രമാണെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പാർക്കിങ് പ്രദേശത്തുനിന്ന് നീക്കംചെയ്യുന്നതിനുപുറമേ പിഴ ചുമത്തുമെന്നും ടി.ജി.എ വൃത്തങ്ങൾ വ്യക്തമാക്കി.
വാഹനം സൽവ പാർക്കിങ് മേഖലയിൽ നിർത്തിയിടുന്നത് മുതൽ 96 മണിക്കൂർ പൂർത്തിയാകുന്നത് വരെയാണ് അനുവദിക്കപ്പെട്ട സമയമെന്നും അതിൽ കവിയരുതെന്നുമാണ് അറിയിപ്പ്. പാർക്കിങ് നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്ഥലപരിമിതിയാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിക്കാൻ കാരണമെന്ന് ടി.ജി.എ വിശദീകരിച്ചു. ഖത്തർ ഭാഗത്തുള്ള അബുസംറ പരിശോധന കേന്ദ്രത്തിലെ സൗജന്യ പാർക്കിങ് ഏരിയയിൽ സഊദിയിൽനിന്നുള്ള യാത്രക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
‘ഹയ്യ’ ആപ്ലിക്കേഷൻ വഴി പാർക്കിങ് സ്ഥലത്തിനായി യാത്രക്കാർക്ക് രജിസ്റ്റർ ചെയ്യാം. സൽവ അതിർത്തിയിൽ പാർക്കിങ്ങിന് തിരക്കുള്ളതിനാൽ, ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ HereForYou_SA എന്ന ഔദ്യോഗിക അക്കൗണ്ട് വഴി ഖത്തർ അതിർത്തിയിലെത്താൻ മാർഗം തേടണമെന്നും ടി.ജി.എ നിർദേശിച്ചു.