ആരാധകരെ മുഴുവൻ ആനന്ദത്തിലാക്കി ത്രസിപ്പിക്കുന്ന വിജയമാണ് ഇന്നലെ അർജന്റീന കാഴ്ച്ചവെച്ചത്. മെക്‌സിക്കോ തീർത്ത പ്രതിരോധത്തെ പൊട്ടിച്ചെറിഞ്ഞ മെസിയുടെയും കൂട്ടരുടെയും പോരാട്ടവീര്യം ഫുട്ബോൾ പ്രേമികളെയും ആവേശത്തിലാക്കി. സഊദിക്കെതിരായ അപ്രതീക്ഷിത തോൽവിയിൽ മനമുലഞ്ഞുവെങ്കിലും, തങ്ങളെ അത്രപെട്ടെന്ന് തകർക്കാൻ സാധിക്കില്ലെന്ന് തെളിയിക്കുന്നയിരുന്നു അർജന്റീനയുടെ വിജയം..
ആദ്യ മത്സരത്തിലെ പരാജയം പ്രീ-ക്വാർട്ടർ പ്രതീക്ഷകൾക്ക് വലിയ ആഘാതം ഏൽപ്പിച്ചതോടെ ഇന്നലത്തെ മത്സരം ടീമിന് ജീവന്മരണ പോരാട്ടമായിരുന്നു. അത് കൊണ്ട് തന്നെ വലിയ പോരാട്ടവീര്യത്തോടെയാണ് മെസ്സിയും കൂട്ടരും ഇന്നലെ കളത്തിലിറങ്ങിയത്.
മികച്ച പ്രകടനം കാഴ്ച്ചവെച്ച അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിനാണ് മെക്‌സിക്കോയെ തകർത്തത്. ഇതോടെ ടീമിന് പുതുജീവനാണ് ലഭിച്ചിരിക്കുന്നത്. ലയണൽ മെസ്സി എൻസോ ഫെർണാണ്ടസ് എന്നിവരാണ് മെക്‌സിക്കൻ വല കുലുക്കിയത്. ലോകകപ്പിലെ മെസ്സിയുടെ എട്ടാം ഗോളാണിത്. ഈ ഗോളോടെ തുടര്‍ച്ചയായ ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസ്സിയ്ക്ക് സാധിച്ചു.
ഇപ്പോൾ മത്സരത്തിന് ശേഷമുള്ള അർജന്റീന ടീമിന്റെ ഡ്രസിങ് റൂമിലെ ആഘോഷമാണ് ശ്രദ്ധേയമാവുന്നത്. പാട്ട് പാടി നൃത്തമാടുന്ന മെസ്സിയുടെയും കൂട്ടരുടെയും വിഡിയോ ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കിരീടം നേടിയതിന് സമാനമായ ആഘോഷമാണ് തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റേതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
അതേ സമയം മത്സരത്തിന്റെ ആദ്യ പകുതിയിൽ കരുത്തുറ്റ മെക്‌സിക്കൻ പ്രതിരോധ മതിൽ തകർക്കാൻ കഴിയാതെ നിന്ന മെസ്സിയും സംഘവും രണ്ടാം പകുതിയിൽ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. കളിയുടെ 64 ആം മിനിറ്റ് വരെ വേണ്ടി വന്നു മെക്‌സിക്കൻ മതിൽ തകരാൻ. സാക്ഷാൽ മെസ്സി തന്നെയാണ് ഒച്ചാവ എന്ന വിശ്വസ്‌തനായ ഗോൾകീപ്പർ കാക്കുന്ന മെക്‌സിക്കൻ വല കുലുക്കിയത്. വലതുവിങ്ങിൽ നിന്ന് ഏഞ്ചൽ ഡി മരിയ നൽകിയ ക്രോസാണ് ഗോളിലേക്ക് വഴിയൊരുക്കിയത്.
നിശ്ചിത സമയം അവസാനിപ്പിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന ലീഡുയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസമായിരുന്നു അർജന്റീനയുടേയും മെക്‌സിക്കോയുടേയും കളി. എന്നാൽ ആക്രമണത്തിൽ മുൻതൂക്കം മെക്‌സിക്കോക്കായിരുന്നു. നവംബർ 30 ന് പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന മത്സരം.
വീഡിയോ കാണാം👇
Argentina players were HYPE after beating Mexico 🗣🎶
(via @Notamendi30) pic.twitter.com/VIFSoiqsZJ
— ESPN FC (@ESPNFC) November 26, 2022




