ഗിനിയിൽ മലയാളികൾ ഉൾപ്പെട്ട കപ്പൽ കസ്റ്റഡിയിൽ; വിസ്‍മയയുടെ സഹോദരൻ വിജിത്തും സംഘത്തിൽ, ചിലരെ നൈജീരിയൻ സൈന്യത്തിന് കൈമാറിയതായി റിപ്പോർട്ടുകൾ

0
1931

ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ കസ്റ്റഡിയിലെടുത്ത കപ്പലിലെ ചീഫ് ഓഫീസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോയി. മറ്റുള്ളവരെയും ഉടൻ നൈജീരിയയ്ക്ക് കൈമാറുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. മൂന്നു മലയാളികളടക്കം 16 ഇന്ത്യക്കാരാണ് തടവിലാക്കപ്പെട്ട 26 നാവികരിലുൾപ്പെട്ടത്.

തടവിലാക്കപ്പെട്ട കപ്പലും ജീവനക്കാരെയും നൈജീരിയക്ക് കൈമാറുമെന്ന് ഗിനി സർക്കാർ വ്യക്തമാക്കി. ഇതോടെ ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായതായി കപ്പലിന്റെ ഉടമസ്ഥ കമ്പനി പറയുന്നു.

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്‍മയയുടെ സഹോദരൻ വിജിത്തും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസമാണ് വിജിത്തും മറ്റ് ക്രൂ അംഗങ്ങളും ഇന്ത്യൻ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് വീഡിയോ ഇറക്കിയത്. 80 ദിവസത്തിലധികമായി കപ്പലും വിവിധ ദേശക്കാരായ 26 നാവികരും ഇക്വിറ്റോറിയൽ ഗിനിയുടെ തടങ്കലിലാണ്. പതിനാറ് ഇന്ത്യക്കാർ ഉൾപ്പെടുന്ന ഹെറോയിക് ഐഡൻ കപ്പലിന്റെ തൊട്ടടുത്ത് നൈജീരിയൻ നാവികസേന കപ്പൽ രണ്ട് ദിവസമായിട്ടുണ്ട്.

നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഈ കൈമാറ്റം. ക്രൂഡ് ഓയിൽ മോഷണം അടക്കമുള്ള ആരോപണമാണ് നൈജീരിയ കപ്പലിനെതിരെ ഉന്നയിക്കുന്നത്.

നൈജീരിയയിലെ ആപ്‍കോ ടെർമിനലിൽ നിന്ന് എണ്ണ നിറയ്ക്കാനായി ഓഗസ്റ്റിൽ എത്തിയതാണ് ഹെറോയിക് ഐഡൻ എന്ന കപ്പൽ. രാത്രിയുടെ മറവിൽ നൈജീരിയൻ നാവികസേന കപ്പലിനടുത്തേക്ക് വന്നത് ആശങ്കയുണ്ടാക്കി. കടൽക്കൊള്ളക്കാരെന്ന് കരുതി കപ്പൽ വേഗം അന്താരാഷ്ട്ര സമുദ്രാതിർത്തിയിലേക്ക് കടന്നു. ദിവസങ്ങൾക്ക് ശേഷം നൈജീരിയൻ നാവികസേനയുടെ ആവശ്യപ്രകാരം ഇക്വറ്റോറിയൽ ഗിനിയുടെ നാവികസേന അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ നിന്ന് മലാബോയിൽ എത്തിച്ചു. കപ്പലിനെയും ക്രൂവിനെയും മോചിപ്പിക്കാമെന്ന ഉറപ്പിൽ സെപ്റ്റംബറോടെ അവർ ആവശ്യപ്പെട്ട പണം കപ്പലിന്റെ ഉടമസ്ഥ കമ്പനി നൽകിയെങ്കിലും വാക്ക് പാലിച്ചില്ല. കപ്പലിലുള്ളവരെ ക്രിമിനലുകളെ പോലെയാണ് നൈജീരിയൻ നാവികസേന കാണുന്നതെന്ന് ഗ്രൂപ്പ് സിഇഒ ഫിൻ അമുണ്ട് നോർബെ പറയുന്നു.

അതേസമയം, ഗിനിയയില്‍ തടവിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരെ നൈജീരിയക്ക് കൈമാറില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. നയതന്ത്രതലത്തിലെ ഇടപെടലിലൂടെയാണ് നാവികരെ നൈജീരിയക്ക് കൈമാറുന്നത് തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ഫസ്റ്റ് ഓഫിസര്‍ മലയാളിയായ സനു ജോസിനെ കപ്പലില്‍ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റി. ഹോട്ടല്‍ തടവു കേന്ദ്രമാക്കിയാണ് ഇവരെ പാര്‍പ്പിച്ചിക്കുന്നത്.