വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട എട്ട് പ്രവാസികൾ അറസ്റ്റിൽ

0
7054

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാല്‍മിയയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയ്ക്കിടെയാണ് പെണ്‍വാണിഭ സംഘം അറസ്റ്റിലായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ പിന്നീട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

അതേസമയം, നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടന്നുവരികയാണ്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും കുവൈത്തിലെ താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി, മതിയായ രേഖകളില്ലാതെയും കാലാവധി കഴിഞ്ഞ രേഖകളുമായും ജോലി ചെയ്യുന്നവരെയും അധികൃതര്‍ പിടികൂടുകയാണ്.

ഒപ്പം വിവിധ കേസുകളില്‍ അന്വേഷണ വിഭാഗങ്ങളുടെ പ്രതിപ്പട്ടികയിലുള്ളവരെയും പിടികിട്ടാപ്പുള്ളികളെയും ഇത്തരം പരിശോധനകള്‍ക്കിടെ പിടികൂടുന്നുണ്ട്. പിടിക്കപ്പെടുന്ന എല്ലാവരെയും പിന്നീട് കുവൈത്തിലേക്ക് മടങ്ങിവരാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയാണ് ചെയ്യുന്നത്. നിശ്ചിത കാലയളവില്‍ ഒരു ഗള്‍ഫ് രാജ്യത്തേക്കും പ്രവേശിക്കാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വിവിധ രാജ്യക്കാരായ 6,112 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയംഏതാനും ദിവസങ്ങള്‍ മുമ്പ് അറിയിച്ചിരുന്നു. ഒരാഴ്ചക്കിടെ 45 പേരെയാണ് താമസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് അധികൃതര്‍ പിടികൂടിയത്. സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറു വരെ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 43 സുരക്ഷാ ക്യാമ്പയിനുകളില്‍ ആകെ 585 പേരാണ് പിടിയിലായത്.

സെപ്തംബറില്‍ 52 സുരക്ഷാ ക്യാമ്പയിനുകളില്‍ നിയമലംഘകരായ 204 പേരെയും അറസ്റ്റ് ചെയ്തു. ഓഗസ്റ്റില്‍ 3,451 പേരെയും സെപ്തംബറില്‍ 2,661 പ്രവാസികളെയുമാണ് കുവൈത്തില്‍ നിന്ന് നാടുകടത്തിയത്.