രേഖകളില്‍ കൃത്രിമം കാണിച്ച് തട്ടിപ്പിന് ശ്രമം; ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

0
1366

മസ്‍കത്ത്: രേഖകളില്‍ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രവാസികളുടെ സംഘം ഒമാനില്‍ അറസ്റ്റിലായി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു നടപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംഘം തട്ടിപ്പിന് ശ്രമിച്ചതെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിയെടുക്കാനായി പ്രതികള്‍ കൃത്രിമ രേഖകളുണ്ടാക്കുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് റോയല്‍ ഒമാന്‍ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റും മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡും നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ കുടുങ്ങിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം റോയൽ ഒമാൻ പൊലീസ് ഒമാനില്‍ 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ഉണ്ടായത്. ഒപ്പം രാജ്യത്തേക്ക് വൻതോതിൽ പുകയില കടത്താനുള്ള നാല് ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു.

വൻതോതിൽ പുകയില കൈവശം വെച്ച അഞ്ച് കള്ളക്കടത്തുകാരെ പിടികൂടുന്ന സമയത്താണ് 51 നുഴഞ്ഞുകയറ്റക്കാരെ റോയൽ ഒമാൻ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. പിടിയിലായ ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയെന്നും റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നടന്ന മറ്റൊരു അന്വേഷണത്തിൽ 1216 ഘാട്ട് എന്ന മയക്കുമരുന്ന് പൊതികളുമായി കടലിൽ ബോട്ടിൽ എത്തിയ അറബ് പൗരത്വമുള്ള മൂന്ന് കള്ളക്കടത്തുകാരെയും കോസ്റ്റ് ഗാർഡ് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. മൂന്നു പേർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചു വരുന്നതായും അറിയിപ്പിൽ പറയുന്നു.