ദോഹ: കത്താറ കൾചറൽ വില്ലേജിലെ രാജ്യാന്തര ഫാൽക്കൺ-വേട്ട പ്രദർശനത്തിന് (സുഹെയ്ൽ) ഗംഭീര സമാപനം. മംഗോളിയൻ ഫാൽക്കൺ ലേലത്തിൽ വിറ്റത് 9,11,000 റിയാലിന് (ഏകദേശം 2,40,630 രൂപ) 5 ദിവസം നീണ്ട സുഹെയ്ൽ പ്രദർശനത്തിലെ പ്രധാന ആകർഷണം ഫാൽക്കണുകളുടെ ലേലമായിരുന്നു. മംഗോളിയൻ ഫാൽക്കൺ ആണ് ഏറ്റവും ഉയർന്ന ലേലത്തുക ലഭിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബാദർ മൊഹ്‌സിൻ മിസ്ഫർ സയീദ് അൽ സുബെയ് ആണ് മംഗോളിയൻ ഫാൽക്കണിനെ സ്വന്തമാക്കിയത്. ആദ്യ ദിവസങ്ങളിലെ ലേലത്തിൽ 2,02,200 റിയാൽ, 1,71,000 റിയാൽ എന്നിങ്ങനെയാണ് ഫാൽക്കണുകൾ വിറ്റത്. പ്രദർശനത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ഏറ്റവും സൗന്ദര്യമേറിയ ഫാൽക്കൺ ഹുഡിനുള്ള 3,000 ഡോളർ സമ്മാനം സ്‌പെയ്‌നിൽ നിന്നുള്ള പെപെപാര ഹുഡ്‌സിന് ലഭിച്ചു.
ബ്രിട്ടന്റെ സഹാറ ഹണ്ടിങ്ങിന് രണ്ടാം സമ്മാനമായ 2,000 ഡോളറും ഖത്തറിന്റെ മത്രോഹ് മൂന്നാം സമ്മാനമായ 1,000 ഡോളറും നേടി. ഏറ്റവും മികച്ച പവിലിയനുള്ള 20,000 റിയാൽ ഖത്തറിന്റെ അൽ റഹാൽ കമ്പനി നേടി. പ്രദർശനത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 180 പ്രാദേശിക, രാജ്യാന്തര കമ്പനികൾ പങ്കെടുത്തു.
ഫാൽക്കണറി ഉൽപന്നങ്ങൾ, വേട്ടയ്ക്കുള്ള അത്യാധുനിക ഗാഡ്ജറ്റുകൾ, ആയുധങ്ങൾ, നവീകരിച്ച വാഹനങ്ങൾ, കാരവാനുകൾ, ആക്‌സസറികൾ, ക്യാംപിങ് സാമഗ്രികൾ എന്നിവയുടെ പ്രദർശനവും ശ്രദ്ധ നേടി. കലാകാരന്മാരുടെ തൽസമയ പെയിന്റിങ്ങും മത്സരങ്ങളും ആകർഷണങ്ങളിലൊന്നായി.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സന്ദർശനം പ്രദർശനത്തിന് കൂടുതൽ ഊർജം നൽകി. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, മന്ത്രിമാർ, ഷെയ്ഖുമാർ തുടങ്ങി ഒട്ടേറെ പേരും പ്രദർശനം കാണാൻ എത്തി.




