കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍. ഫഹാഹീല്‍ പ്രദേശത്ത് തുറസ്സായ സ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരു അജ്ഞാത മൃതദേഹം തണ്ടെത്തിയിരുന്നു. അതുവഴി കടന്നുപോയയാളാണ് മൃതദേഹം കണ്ട വിവരം അറിയിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അല്‍ ഖൈറാനിലും സമാന രീതിയില്‍ വാഹനത്തില്‍ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദുരൂഹ സാഹചര്യങ്ങളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി 24 മണിക്കൂറിനുള്ളിലാണ് അല്‍ ദബൈയ്യ തീരത്ത് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതെന്ന് പ്രാദേശിക ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. ഈ മൂന്ന് സംഭവങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേണം ആരംഭിച്ചു.
കുവൈത്തിലെ സബാഹ് അല്‍ അഹ്‍മദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്ഥിരീകരിച്ചിരുന്നു. സബാഹ് അല്‍ അഹ്‍മദിലെ മരുഭൂമിയിലുള്ള ഒരു ഫാമിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
കണ്ടെടുക്കുന്ന സമയത്ത് മൃതദേഹത്തിലെ വസ്‍ത്രങ്ങള്‍ രക്തത്തില്‍ കുളിച്ചിരുന്നു. ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.




