കുവൈത്ത് സിറ്റി: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആറ് പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തും. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് പിടിയിലായത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വേശ്യാലയങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഇവരെ പിടികൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. അല്‍ അഹമ്മദി ഗവര്‍ണറേറ്റിലെ ഫഹാഹീല്‍ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് മൂന്നു സ്ത്രീകളെയും ഒരു പുരുഷനെയും പിടികൂടിയത്.
വേശ്യാവൃത്തിക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് പിടിയിലായ പുരുഷന്‍ അന്വേഷണത്തിനിടെ സമ്മതിച്ചു.
സമാനമായ രീതിയില്‍, അല്‍ അഹമ്മദിയിലെ മംഗഫ് പ്രദേശത്ത് സംശയം തോന്നിയ അപ്പാര്‍ട്ട്മെന്‍റില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ത്രീയും ഒരു പുരുഷനും അറസ്റ്റിലായി. നാടുകടത്തല്‍ ഡയറക്ടറേറ്റിലേക്ക് ഈ ആറ് പേരെയും കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ജോലിയും വരുമാനവുമില്ലാതെ രാജ്യത്ത് തുടര്‍ന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെ 15,000 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തി. വരുമാനമില്ലാതെ രാജ്യത്ത് തുടരുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നടപടി എടുത്തത്.
രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഫോറിനേഴ്സ് നിയമത്തിലെ 16-ാം വകുപ്പ് പ്രകാരമുള്ള വിവിധ നിയമലംഘനങ്ങളുടെ പേരിലാണ് വിവിധ രാജ്യക്കാരായ ഇത്രയും പേരെ അറസ്റ്റ് ചെയ്‍തത്. ഇവരില്‍ അധിക പേര്‍ക്കും വ്യക്തമായ വരുമാന സ്രോതസുണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
കുവൈത്തില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് വ്യക്തമായ വരുമാന സ്രോതസോ അല്ലെങ്കില്‍ ജീവിക്കാനുള്ള മാര്‍ഗമോ ഇല്ലെങ്കില്‍ അവരെ നാടുകടത്താമെന്ന് പ്രവാസികളെ സംബന്ധിക്കുന്ന നിയമത്തിലെ പതിനാറാം വകുപ്പ് വ്യക്തമാക്കുന്നു. ഇത് പ്രകാരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അടുത്ത കാലത്തായി നടപടി ശക്തമാക്കിയിരിക്കുന്നത്. നാടുകടത്തല്‍ നടപടിയെടുത്തതില്‍ ഭൂരിഭാഗവും ഏഷ്യന്‍, അറബ് വംശജരാണ്.




