പക്ഷാഘാതം ബാധിച്ച മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

0
1639

റിയാദ്: പക്ഷാഘാതത്തെ തുടർന്ന് രണ്ടര മാസത്തോളമായി റിയാദിൽ ചികിത്സയിലായിരുന്ന ആലപ്പുഴ കുട്ടനാട് സ്വദേശി സുനിൽ തങ്കമ്മയെ കേളി കലാ സാംസ്കാരിക വേദിയുടെ ഇടപെടലിൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി റിയാദിലെ നസീമിൽ എ.സി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു സുനിൽ തങ്കമ്മ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലായ സുനിലിനെ സഹപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടര മാസത്തെ ചികിത്സക്ക് ശേഷവും അസുഖത്തിന് കാര്യമായ മാറ്റമില്ലാത്തതിനാൽ തുടർ ചികിത്സക്കായി നാട്ടിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്കായി ഭീമമായ തുകയാണ് ആശുപത്രിയിൽ ഒടുക്കേണ്ടിയിരുന്നത്.

എന്നാൽ അത്രയും തുക കണ്ടെത്തുകയെന്നത് സുനിലിന് പ്രായസമായതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ കേളി ജീവകാരുണ്യ കമ്മറ്റി ഇടപെട്ടാണ് നാട്ടിൽ പോകുന്നതിനുള്ള വഴി ഒരുക്കിയത്.

സുനിലിന്റെ യാത്രാ ചെലവും യാത്രക്കുള്ള സ്‌ട്രെച്ചർ സംവിധാനം ഒരുക്കുന്ന ചെലവും എംബസിയാണ് ഏറ്റെടുത്തത്. ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ആംബുലൻസ് സൗകര്യം റിയാദിലെ ഷിഫാ അൽജസീറ പോളി ക്ലിനിക്ക് അധികൃതർ ഒരുക്കിയിരുന്നു. ആശുപത്രിയിലെ ചികിത്സാ കാലയളവിലും നാട്ടിലെത്തിക്കുന്നതുവരെയും കേളി കുടുംബവേദി പ്രവർത്തകർ ആവശ്യമായ സഹായം സുനിലിന് നൽകിയിരുന്നു.

സുനിലിന്റെ സഹോദരൻ സുരേഷ് യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച സുനിലിനെ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്‍പിറ്റലിൽ തുടർ ചികിത്സക്കായി പ്രവേശിപ്പിച്ചു.