റിയാദ്: വഴിയരികിൽ നിന്ന് മൊബൈൽ സിം എടുത്ത പ്രവാസിയെ കൊണ്ടെത്തിച്ചത് അഴിയാകുരുക്കിൽ. മൊബൈൽ കടയിൽ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് സംഘം നടത്തിയ അനധികൃത ഇടപെടലാണ് കന്യാകുമാരി സ്വദേശിയായ സാജുവിനെ ജയിലിലെത്തിച്ചത്. ഇപ്പോൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും ഏഴു വർഷം മുമ്പ് സഊദിയിലെത്തിയ സാജു എടുത്ത സിം കാർഡ് ഉണ്ടാക്കിയ പൊല്ലാപ്പ് മൂലം വർഷം ഇത്രയും ആയിട്ടും നാട് കാണാൻ കഴിയാതെ ദുരിതത്തിൽ കഴിയുകയാണ്.
കന്യാകുമാരി, കരുങ്കൽ സ്വദേശിയായ സാജു (28) വാണ് പ്രവാസ ജീവിതത്തിൽ നരകയാതന അനുഭവിക്കുന്നത്. ആദ്യമായി സഊദിയിലെത്തിയപ്പോൾ വഴിയരികിലെ പെട്ടിക്കടയിൽ നിന്ന് എടുത്ത സിം ആണ് വില്ലനായത്. തന്റെ വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്ത മാഫിയ സംഘം സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അകപ്പെട്ട് നാട്ടിൽ പോകാനാവാതെ അലയുകയാണ് സാജു.
കിഴക്കൻ സഊദിയിലെ ദമാമിലെ ഒരു കമ്പനിയിൽ മേസ്തിര ജോലിക്കായാണ് ഏഴ് വർഷം മുമ്പ് സാജു എത്തിയത്. ഇഖാമ ലഭിച്ച ഉടനെ ഇതിന്റെ പകർപ്പ് നൽകി സീകോ ബിൽഡിങ് പരിസരത്തെ ഒരു കടയിൽ നിന്ന് മൊബൈൽ സിം വാങ്ങിയതായിരുന്നു. എന്നാൽ, ഒരു വർഷത്തിനുശേഷം ജോലിചെയ്യുന്ന സ്ഥലത്തേക്ക് സ്പോൺസറോടൊപ്പം പൊലീസ് എത്തിയപ്പോഴാണ് താൻ ചതിയിലകപ്പെട്ട വിവരം അറിയുന്നത്.
രാജുവിെൻറ ഇഖാമ ഉപയോഗിച്ച് വേറെയും ഫോൺ കണക്ഷനുകൾ എടുത്ത് ബാങ്ക് അക്കൗണ്ട് തുറന്ന് പണം കവരുകയും ചെയ്തുവെന്ന കേസാണ് ചുമത്തിയിരുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ തെളിവുകൾ സാജുവിന് എതിരായിരുന്നതോടെ താൻ നിരപരാധിയാണെന്ന വാദത്തിനു പ്രസക്തി ഉണ്ടായിരുന്നില്ല. സൈഹാത്തിലേയും ഖത്വീഫിലേയും പൊലീസ് സ്റ്റേഷനുകളിൽ പാർപ്പിച്ച സാജുവിനെ പിന്നെ ത്വാഇഫിലേക്ക് കൊണ്ടുപോയി. അവിടെയും കേസുണ്ട് എന്നാണ് പൊലീസ് പറഞ്ഞതത്രേ. ഇതോടെ ദമാമിലുള്ള സാജുവിന്‍റെ സഹോദരൻ സ്റ്റാലിൻ സഹായം തേടി ദമാം ഗവർണർ ഹൗസിൽ പരാതി നൽകി. തുടർന്ന് ത്വാഇഫ് ജയിലിൽ നിന്ന് വിട്ടയച്ചു.
ഇതോടെ കേസുകൾ അവസാനിച്ചു എന്ന ധാരണയിൽ ഏക സഹോദരി സൈജിയുടെ വിവാഹം നിശ്ചയിച്ചതോടെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് പഴയ കേസ് പൂർണമായും പരിഹരിക്കപ്പെട്ടില്ല എന്നറിയുന്നത്. ജോലി ചെയ്തിരുന്ന നിർമാണ കമ്പനി ചുവപ്പ് കാറ്റഗറിയിൽ പെടുകയും കഴിഞ്ഞ നാലു വർഷമായി ഇഖാമ പുതുക്കാനും കഴിഞ്ഞിരുന്നില്ല. സ്പോൺസർ പോലും ഇല്ലാതായ സാഹചര്യത്തിൽ ഇനി എങ്ങനെ കേസിന് പരിഹാരം കാണും എന്നറിയാത്ത ആശങ്കയിലാണ് സാജു. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ സഹായം തേടിയ സാജു എന്തെങ്കിലും ഒരു വഴി ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ്.