മങ്കിപോക്സ്: ഗൾഫിൽ നിന്നുള്ള വിമാനത്തിൽ സഞ്ചരിച്ച രണ്ടു പേർ നിരീക്ഷണത്തിൽ

0
1175

കോട്ടയം: രാജ്യത്തെ ആദ്യ വാനര വസൂരി സ്ഥിരീകരിച്ചയാളോടൊപ്പം ഗൾഫിൽ നിന്നുള്ള വിമാനത്തിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടു പേർ നിരീക്ഷണത്തിൽ. 21 ദിവസത്തേക്കാണ് നിരീക്ഷണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. രണ്ടുപേർക്കും വാനര വസൂരിയുടെ ലക്ഷങ്ങൾ നിലവിലില്ല. എന്തെങ്കിലും ലക്ഷണം പ്രകടമായാൽ സാമ്പിൾ ശേഖരിച്ച് പൂനയിലേക്ക് അയയ്ക്കും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടയത്ത് ജില്ലാ തല ദ്രുതകർമ സമിതി യോഗം ചേർന്നു. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്‌ക് ഉപയോഗം, കൈ കഴുകൽ, അകലം പാലിക്കൽ എന്നിവ പാലിക്കുന്നതിലൂടെ രോഗം പകരുന്നത് തടയാനാവുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടുതൽ രോഗികൾ ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാലും ലഘുവായ പനിയും ലക്ഷണങ്ങളുമായതിനാൽ വീട്ടിലെ വിശ്രമത്തിലൂടെയും പരിചരണത്തിലൂടെയും ചികിത്സിക്കാം. കോവിഡിനായി ഏർപ്പെടുത്തിയ അധിക സൗകര്യങ്ങളും സുരക്ഷാ ഉപാധികളും പരിശീലനവും നിലവിലുള്ള സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണെന്നും യോഗം വിലയിരുത്തി.

എന്നാൽ വാനര വസൂരി കണ്ടെത്തിയ രാജ്യങ്ങളിൽനിന്ന് എത്തി 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമായാൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുകയും ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ചെയ്യണം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആറു മുതൽ 13 ദിവസത്തിനുള്ളിലാണ് സാധാരണ ലക്ഷണങ്ങൾ പ്രകടമാവുക. എന്നാൽ ചിലരിൽ ഇത് 21 ദിവസം വരെയും നീണ്ടുപോകാം. ലക്ഷണങ്ങൾ പ്രകടമാകുന്നതിനു ഏതാനും ദിവസങ്ങൾക്കു മുമ്പ് മുതൽ രോഗം പൂർണമായി ഭേദമാകുന്നവരെ രോഗിയിൽനിന്നു മറ്റുള്ളവരിലേക്ക് പകരാവുന്നതാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവ് വേദന, പേശീ വേദന എന്നിവയാണ് പ്രാരംഭലക്ഷങ്ങൾ. പനി തുടങ്ങി ഒന്നുമുതൽ മൂന്നു ദിവസങ്ങൾക്കുള്ളിലാണ് ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ചചെയ്യുന്നതിന് ജില്ലാതല ദ്രുതകർമ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു.

മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ, ത്വക്ക് രോഗം, സാംക്രമിക രോഗം, ജനറൽ മെഡിസിൻ, മൈക്രോ ബയോളജി മേധാവിമാർ, ഡോ. സജിത്കുമാർ, ഹോമിയോ, ആയുർവേദ ഡി.എം.ഒമാർ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ മേധാവി, ജില്ലാ രോഗനിരീക്ഷണ ഓഫീസർ, ഐ.എം.എ. പ്രതിനിധി എന്നിവർ പങ്കെടുത്തു.