മസ്കറ്റ്: ജോലിയുടെ ഭാഗമായി മരുഭൂമിയിലേക്ക് പോയ തമിഴ്നാട് സ്വദേശികൾ മണലിൽ വാഹനം കുടുങ്ങി ദാരുണമായി മരണപ്പെട്ടു. നെറ്റ്‌വർക്ക് സർവ്വേയുമായി ബന്ധപ്പെട്ട ജോലികൾക്ക്പോയ തിരുനെൽവേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദർ (30), ട്രിച്ചി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരാണ് മരുഭൂമിയിൽ കുടുങ്ങി ദാരുണാന്ത്യം വരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാലാം ദിവസമാണ് ഒബാറിന് സമീപമുള്ള ഫസദിൽനിന്ന് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഭാഗങ്ങളിൽ കനത്ത ചൂടാണ് കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്.
മരുഭൂമിയിൽ കുടുങ്ങിയ ഇവർ കനത്ത ചൂടിൽ വെള്ളവും മറ്റും കിട്ടാതെ മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. തുംറൈത്തിന് പടിഞ്ഞാറ് ഒമാന്റെ ബോർഡർ ഭാഗമായ ഒബാറിലേക്ക് ജൂൺ 28ന് ആയിരുന്നുസർവ്വേ ജോലിക്കായി ഇവർ പോയത്. അതിന് ശേഷം ഇവരെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. കടുത്ത ചൂടും അനുഭവപ്പെടുന്ന ഇവിടെ ഇരുവരും സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ വാഹനത്തിന്‍റെ ടയർ മണലിൽ താഴ്ന്നാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ വാഹനത്തിന് കുറച്ച് അകലെനിന്ന് കണ്ടെത്തുകയായിരുന്നു.

ഇവരെ കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കമ്പനി അന്വേഷണം നടത്തിയിരുന്നു. ഇന്‍റർനാഷനൽ വെഹിക്കിൾ മോണീറ്ററീസ് സിസ്റ്റം (ഐ.വി.എം.എസ്) സിഗ്നൽ കാണിക്കാതിരുന്നത് കൊണ്ട് ലോക്കേഷൻ കണ്ടെത്താൻ കമ്പനി അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് അധികൃതരിൽ പരാതി നൽകി തിരച്ചിൽ ആരംഭിച്ചിരുന്നു.
അതിനിടയിലാണ് മരുഭൂമിയിൽ ഇവർ മരിച്ച് കിടക്കുന്നത് സ്വദേശികൾ കണ്ടത്. തുടർന്നാണ് കണ്ടെത്തിയത് ഇരുവരുടെയും മൃതദേഹങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞത്. രണ്ട് പേരുടെയും മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് സൂൽത്താൻ ഖാബൂസ് ആശുപത്രയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു.




