മക്ക: ഹജ്ജുമായി ബന്ധപ്പെട്ട തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 19 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ബഹുഭൂരിഭാഗവും വിദേശികൾ ആണ്. പതിനേഴു വിദേശികൾ ആണ് അറസ്റ്റിലായത്. രണ്ട് പേർ സഊദി പൗരന്മാരുമാണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പരസ്യം നൽകി തീർത്ഥാടകരെ കബളിപ്പിക്കുന്നതായിരുന്നു ഇവരുടെ തട്ടിപ്പ്. അദാഹി (ബലിമൃഗങ്ങളെ ഉപയോഗപ്പെടുത്തുന്നതിനുള്ള സഊദി പദ്ധതി) കൂപ്പൺ നൽകൽ, വ്യാജ സ്ഥാപനങ്ങൾ വഴി ഗതാഗതം ഉറപ്പാക്കൽ എന്നിവയും തട്ടിപ്പ് സംഘത്തിന്റെ രീതിയായിരുന്നു.
തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയർ ജനറൽ സാമി അൽ ഷുവൈരിഖ് പറഞ്ഞു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
അറസ്റ്റിലായ വിദേശികളിൽ ആറു പേർ താമസക്കാരും രണ്ട് പേർ സഊദി പൗരന്മാരുമാണ്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച മൂന്ന് പേർ, റെസിഡൻസി പെർമിറ്റ് (ഇഖാമ) നിയമം ലംഘിച്ച നാല് യെമനികൾ, മൂന്ന് പാകിസ്ഥാൻ നിവാസികൾ, ഒരു മ്യാൻമർ പൗരൻ എന്നിവരാണ് മറ്റുള്ളവർ.