റിയാദ്: ഫിലിപ്പൈൻ തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനം അപകടത്തിൽപ്പെട്ടതിന്റെ വിശദാംശങ്ങൾ സഊദി എയർലൈൻസ് പുറത്ത് വിട്ടു. 420 യാത്രക്കാരുമായി ഇറങ്ങിയ വിമാനമാണ് അപകടത്തിൽ പെട്ടത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മനിലയിലെ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് സഊദിയയുടെ ബോയിംഗ് 777 വിമാനം ലാൻഡിംഗിനിടെ തെന്നിമാറി അപകടത്തിൽ പെട്ടത്. ലാൻഡിംഗിന് ശേഷം ടെർമിനലിലേക്കുള്ള പാതയിൽ നിന്ന് തെന്നി മാറി മണൽ പ്രദേശത്തേക്ക് നീങ്ങുകയും മറ്റു അപകടങ്ങൾ കൂടാതെ നിർത്താൻ കഴിഞ്ഞതായും കമ്പനി വിശദീകരിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിന്റെ (NAIA) ടാക്‌സിവേയിൽ നിന്ന് വിമാനത്തിന്റെ ആറ് ലാൻഡിംഗ് ഗിയറുകൾ തെന്നിമാറുകയായിരുന്നു. ടാക്‌സിവേയുടെ മറ്റ് ഭാഗങ്ങൾ പ്രവർത്തനക്ഷമമായതിനാൽ മറ്റ് വിമാനങ്ങളൊന്നും സംഭവത്തെ ബാധിച്ചില്ലെന്ന് ഫിലിപ്പൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ ഇറങ്ങിയതായും വിമാനം ടെർമിനലിലെ അതിന്റെ സ്ഥാനത്തേക്ക് മാറ്റിയതായും കമ്പനി കൂട്ടിച്ചേർത്തു. നിലവിൽ ഫിലിപ്പൈൻ അധികാരികളുടെ മേൽനോട്ടത്തിൽ സാങ്കേതിക പരിശോധനനകൾ പൂർത്തിയായി വരികയാണ്. സുരക്ഷ ഉറപ്പാക്കിയ ശേഷം സർവ്വീസ് തുടരുമെന്നും കമ്പനി അറിയിച്ചു.