അൽഖുറയ്യാത്ത്: കുടുംബത്തിന്റെ നല്ലൊരു ഭാവിയും ജീവിതവും സ്വപ്നം പേറി പ്രവാസ ലോകത്തേക്ക് എത്തി ഒടുവിൽ മരണം തേടിയെത്തിയ കോഴിക്കോട് സ്വദേശി റസ്താന്റെ മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്നേഹിതരും സാമൂഹ്യ പ്രവർത്തകരും ചേർന്ന് നാട്ടിലേക്കയച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി തുറൈഫിലും ഖുറയ്യാത്തിലുമായി ജോലി ചെയ്തു വന്നിരുന്ന റസ്താൻ കൊവിഡ് ബാധിച്ചാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്. ചികിത്സക്കിടയിൽ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. രണ്ടു വർഷം മുൻപ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടിൽ നിന്നും കൊണ്ടുവരികയും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനു മുൻപ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്ന റസ്താൻ ഒൻപതു വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയി വന്നത്.
തങ്ങളുടെ പ്രിയപ്പെട്ട സ്നേഹിതന്റെ എല്ലാ ബാധ്യതകളും തീർത്ത് ഭാര്യയേയും കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണിക്കണമെന്ന നിർബന്ധബുദ്ധിയോടെ മയ്യിത്ത് നാട്ടിലേക്കയക്കുന്നതിന് സ്നേഹിതന്മാരായ ഷമീർ, ഷബീർ, നിഷാദ്, അഹ്മദ്കുട്ടി എന്നിവർ മുന്നിട്ടിറങ്ങുകയും നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഐ.സി.എഫ് , ഐ.എം.സി.സി, കെ.എം.സി.സി പ്രവർത്തകരായ സലീം കൊടുങ്ങല്ലൂർ, യൂനുസ് മുന്നിയൂർ, റോയ് കോട്ടയം, അഷ്‌റഫ്, സെയ്തുട്ടി എന്നിവരും നേതൃത്വം നൽകി. റിയാദിൽ നിന്നും സിദ്ധീഖ്, മുനീർ എന്നിവരുടെ സഹകരണവും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനു സഹായകമായി.