ലഗേജ് നഷ്ടപ്പെടുകയോ വൈകുകയോ ചെയ്താൽ വിമാന കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് ഗാക ഉത്തരവ്, 6000 റിയാൽ വരെ നഷ്ടപരിഹാരം

0
4125

റിയാദ്: യാത്രക്കാരുടെ ബാഗേജ് വൈകുകയോ നഷ്‌ടപ്പെടുകയോ കേട് വരികയോ ചെയ്‌താൽ വിമാന കമ്പനികൾ യാത്രക്കാർക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്ന് സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) മുന്നറിയിപ്പ് നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓരോ ഉപഭോക്താവിനും ലഗേജിന്റെ നഷ്ടം, കേടുപാടുകൾ അല്ലെങ്കിൽ കാലതാമസം എന്നിവയ്‌ക്ക് 1,820 റിയാലിൽ കുറയാതെ 6,000 റിയാൽ വരെ നഷ്ടപരിഹാരം നൽകണമെന്നും ഗാക ഉത്തരവിട്ടു. ലഗേജിൽ വിലപിടിപ്പുള്ള വസ്തുക്കളോ ഉയർന്ന മൂല്യമോ ഉള്ളതിനാൽ നഷ്ടപരിഹാരത്തിന്റെ തോത് ഉയർത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് വിമാന കമ്പനികളോട് വെളിപ്പെടുത്തുകയും അതിന്റെ മൂല്യവും വെളിപ്പെടുത്തുകയും വേണമെന്നും സിവിൽ എവിയേഷൻ ആവശ്യപ്പെട്ടു.

യാത്രക്കാരന് തന്റെ ലഗേജിന്റെ കാലതാമസത്തിനും നഷ്ടപരിഹാരം നൽകണമെന്ന് ഗാക ചൂണ്ടിക്കാട്ടി. ആഭ്യന്തര വിമാനങ്ങളിൽ ലഗേജ്‌ വൈകിയാൽ ഓരോ ദിവസത്തിനും 104 റിയാൽ മുതൽ 520 റിയാൽ വരെയും അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് 208 റിയാൽ മുതൽ 1040 റിയാൽ വരെയും നഷ്ടപരിഹാരം കാണണം.

നഷ്ടപരിഹാരം ക്ലെയിം ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വിമാന കമ്പനികൾ ഉപഭോക്താവിന് കേടുപാടുകൾ വരുത്തുകയോ ബാഗേജ് നഷ്‌ടപ്പെടുകയോ ചെയ്തതിനുള്ള നഷ്ടപരിഹാരം നൽകണമെന്നും ഗാക ആവശ്യപ്പെട്ടു.