സഊദിയിൽ നിന്നെത്തി വിമാനമിറങ്ങി കാണാതായ പ്രവാസി മരിച്ചു; ദേഹത്ത് വരഞ്ഞ മുറിവുകള്‍, ആശുപത്രിയിലെത്തിച്ചയാളെ കാണാനില്ല, പിന്നിൽ സ്വർണ്ണകടത്ത് സംഘമെന്ന് സൂചന

0
7062

പെരിന്തൽമണ്ണ: സഊദിയിലെ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയശേഷം ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അഗളി സ്വദേശി മരിച്ചു. അട്ടപ്പാടി അഗളി പോലീസ്സ്റ്റേഷനു സമീപം വാക്ക്യത്തൊടി അബ്ദുൾജലീലാ(42)ണ് മരിച്ചത്. ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെയാണ് മരിച്ചത്. രാവിലെ 7.20-ഓടെ മേലാറ്റൂർ സ്റ്റേഷൻ പരിധിയിലെ ആക്കപ്പറമ്പിൽ റോഡരികിൽ പരിക്കേറ്റു കിടക്കുകയായിരുന്നു എന്നുപറഞ്ഞാണ് ഒരാൾ ആശുപത്രിയിലെത്തിച്ചത്.

പിന്നാലെ അബ്ദുൾജലീലിന്റെ ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ചു. കൊണ്ടുവന്നയാളെ അതിനുശേഷം കാണാതായി. ആശുപത്രിയിൽനിന്നുള്ള വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ മേലാറ്റൂർ, പെരിന്തൽമണ്ണ പോലീസ് സംഘങ്ങൾ അന്വേഷണം നടത്തിവരികയാണ്.

അബ്ദുൾജലീലിന്റെ ബന്ധുക്കൾ പറയുന്നത്: സഊദിയിലെ ജിദ്ദയിൽ പത്തുവർഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുൾജലീൽ രണ്ടുവർഷം മുൻപാണ് നാട്ടിൽ വന്നുപോയത്. സ്പോൺസർ എടുത്തുനൽകിയ ടിക്കറ്റിൽ രണ്ടുമാസം മുൻപേ നാട്ടിലെത്താൻ തീരുമാനിച്ചിരുന്നു.

15-ന് രാവിലെ നെടുമ്പാശ്ശേരിയിൽ എത്തി. വിമാനമിറങ്ങിയശേഷം ഭാര്യയെയും സൗദിയിലുള്ള ബന്ധുവിനെയും വിളിച്ച് നാട്ടിലെത്തിയ വിവരം അറിയിച്ചു. സ്വീകരിക്കാൻ വരികയായിരുന്ന ഭാര്യയോടും ഉമ്മയോടും പെരിന്തൽമണ്ണയിൽ വന്നാൽ മതിയെന്നും കൂട്ടുകാരനൊപ്പം അവിടെ എത്തിക്കോളാമെന്നും പറഞ്ഞു. വൈകീട്ട് പെരിന്തൽമണ്ണിയിൽ എത്തിയതായി വിളിച്ചുപറഞ്ഞു. മണ്ണാർക്കാട് എത്തിയ വീട്ടുകാരോട് മടങ്ങാനും കുറച്ചു വൈകി വീട്ടിലെത്താമെന്നും അറിയിച്ചിരുന്നു.

വീട്ടിലെത്താതിരുന്നതോടെ പിറ്റേന്ന് ബന്ധുക്കൾ അഗളി പോലീസിൽ പരാതി നൽകി. എന്നാൽ ബന്ധപ്പെടുന്നുണ്ടല്ലോയെന്നും ആളെത്തുമോയെന്നു നോക്കാമെന്നും പറഞ്ഞ പോലീസ് കേസടുക്കാതെ വിട്ടു. പിറ്റേന്ന് വീട്ടുകാർ അങ്ങോട്ടുവിളിച്ച് പരാതിനൽകിയ കാര്യം പറഞ്ഞപ്പോൾ അത് പിൻവലിക്കാനും അടുത്തദിവസം വീട്ടിലെത്തുമെന്നും ജലീൽ അറിയിച്ചു. പിന്നീട് വിവരമൊന്നുമുണ്ടായില്ല.

വ്യാഴാഴ്ച രാവിലെ ജലീലിനെ ആശുപത്രിയിലെത്തിച്ച കാര്യം അജ്ഞാതൻ നെറ്റ് കോളിലാണ് വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ച ആൾതന്നെയാണ് അറിയിച്ചതെന്നാണു കരുതുന്നത്.