ജെറൂസലേം: ഇസ്രാഈൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയ അൽ ജസീറ റിപ്പോർട്ടർ ശിറീൻ അബു ആഖിലയുടെ മൃതദേഹവും വെറുതെ വിടാതെ ക്രൂരത. മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്ക് നേരെ ഇസ്രാഈൽ സൈന്യം അതിക്രമം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് മർദനമേറ്റു. ശവമഞ്ചമേന്തിയവരെ പോലും സൈനികർ മർദിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിലാപയാത്രയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുതെന്നും ഫലസ്തീൻ പതാകകൾ ഉയർത്തുകയോ മുദ്രാവാക്യങ്ങൾ മുഴക്കുകയോ ചെയ്യരുതെന്ന് ഇസ്രാഈൽ സൈന്യത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ നൂറുകണക്കിന് പേർ ഫലസ്തീൻ പതാകയുമേന്തി വിലാപയാത്രയിൽ പങ്കെടുത്തു. ഇതോടെ ഇസ്രായേൽ സൈന്യം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സെന്‍റ് ലൂയിസ് ഫ്രഞ്ച് ആശുപത്രിയിൽ നിന്ന് കിഴക്കൻ ജറൂസലേമിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇസ്രാഈൽ സൈന്യത്തിന്‍റെ ക്രൂരത. വിലാപയാത്രയിൽ നൂറുകണക്കിനാളുകളാണ് കാൽനടയായി പങ്കെടുത്തത്. ജനങ്ങൾ അനുഗമിക്കുന്നതിനെതിരെയായിരുന്നു ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണം.
കഴിഞ്ഞ ദിവസമാണ് അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഷിറീന്‍ അബു ആഖിലയെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നത്. ജെനിന്‍ നഗരത്തിലെ ഇസ്‌റാഈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഷിറീന്‍ അബു ആഖിലയുടെ തലക്ക് വെടിയേല്‍ക്കുന്ന ദൃശ്യങ്ങളുണ്ടെന്നും അല്‍ജസീറ വ്യക്തമാക്കിയിട്ടുണ്ട്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ വടക്കന്‍ നഗരമായ ജെനിനിലെ ഇസ്‌റാഈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തലക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്ന് റാമല്ലയിലെ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ നിദ ഇബ്രാഹിം പറഞ്ഞു. 2000ത്തില്‍ രണ്ടാം ഇന്‍തിഫാദ മുതല്‍ അല്‍ ജസീറക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം സഹപ്രവര്‍ത്തകരെയാകെ ഞെട്ടിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി. മരിക്കുന്ന സമയത്ത് അവര്‍ പ്രസ് എന്നെഴുതിയ കോട്ട് ധരിച്ചിരുന്നു.




