എടപ്പാൾ (തൃശൂർ): മത സൗഹാർദ്ദവും പരസ്പര സഹകരണവും കൈമുതലാക്കി തോളോട് തോൾ ചേർന്ന് നിൽക്കേണ്ടവരാണ് മനുഷ്യർ എന്ന് വിളിച്ചോതി മാതൃകയായി വിവാഹ വേദി. തൃശൂർ എടപ്പാളിലാണ് സാഹോദര്യ വിശ്വാസത്തിനും ആചാരത്തിനും ജാതിയും മതവും സ്ഥലവുമൊന്നും പ്രശ്‌നമല്ലെന്നു തെളിയിച്ച് അമൃതയും ഗൗതമും വിവാഹ പന്തലിൽ ഒരുങ്ങിയെത്തിയത്. ഇരുവരുടെയും വിവാഹം നടന്ന ഞായറാഴ്‌ചയാണ് മംഗല്യ പന്തൽ നിസ്കാര പന്തലായി മാറിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവാഹ ദിവസം വൈകീട്ട് വിവാഹ സൽകാരത്തിനെത്തിയവരിൽ ഒട്ടേറെപ്പേർ റമദാൻ വ്രതമെടുത്തവരായിരുന്നു. അതോടെ വിവാഹ സൽകാരവേദി നോമ്പുതുറക്കും നമസ്‌കാരത്തിനും വിട്ടുകൊടുത്തു മാതൃക തീർത്ത് കല്യാണപ്പന്തൽ സൗഹാർദപ്പന്തലാക്കി ഇരുവരും പുതുജീവിതത്തിലേക്ക് പാദമൂന്നി.

നടുവട്ടം അയിലക്കാട് റോഡിലുള്ള ജയ നിവാസിൽ ഗോപാലകൃഷ്ണന്‍റെയും ജയലക്ഷ്മിയുടെയും മകളാണ് അമൃത. ഒഡീഷ പട്ടപ്പുർ കൈതബേതയിൽ ജനാർദനൻ മല്ലയുടെയും സരോജിനി മല്ലയുടെയും മകനാണ് ഗൗതം. വൈകുന്നേരം അമൃതയുടെ വീട്ടിലായിരുന്നു സൽകാരം. ഇതിനിടയിലാണ് വ്രതമെടുത്ത സഹോദരർക്കായി പന്തലിൽ പെട്ടെന്നുതന്നെ നോമ്പുതുറയൊരുക്കിയത്.
വേദിയിൽ വധൂവരന്മാർ ഇരിക്കുന്ന സ്ഥലത്തു നിന്ന് അവർ അരികിലേക്ക് മാറിനിന്നു. താഴെ പന്തലിലും കുറെപ്പേർ നമസ്‌കരിച്ചു. വധൂവരൻമാർ പ്രാർഥനയോടെ നിന്നു. തുടർന്ന് ഇവർക്ക് വിഭവസമൃദ്ധമായ ഭക്ഷണവും നൽകിയാണ് സൽകാരത്തിന് തുടക്കംകുറിച്ചത്.




