റിയാദ്: കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സൂപ്പർവൈസർ അബ്ദുല്ലാഹ് അൽ റബീഅ 13 വർഷം മുമ്പ് താൻ വേർപ്പെടുത്തിയ സയാമീസ് ഇരട്ടകളെ വീണ്ടും കണ്ടുമുട്ടി. 13 വർഷം മുമ്പ് വിജയകരമായ വേർപിരിയലിന് വിധേയരായ ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ ഹസ്സനെയും മഹമൂദിനെയും അദ്ദേഹം വീണ്ടും ഇരു മെയ്യോടെയും സന്തോഷത്തോടെയും ഇന്ന് വീണ്ടും നേരിട്ട് കണ്ടു മുട്ടിയത്. സയാമീസ് ഇരട്ടകളെ വേർപിരിക്കുന്നതിൽ ലോകത്തെ തന്നെ മികച്ച ഡോക്ടർ ആയാണ് ഡോ: അബ്ദുള്ള അൽ റബീഅ അറിയപ്പെടുന്നത്.

റിയാദിലെ നാഷണൽ ഗാർഡ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ 2009 ലാണ് ഈ സയാമീസ് ഇരട്ടകൾക്കായി ഈ ഓപ്പറേഷൻ നടത്തിയത്. കുടലിലും മൂത്രസഞ്ചിയിലും ജനനേന്ദ്രിയത്തിലും ഇടുപ്പ് ഭാഗങ്ങളിലും ഒട്ടി ചേർന്നിരുന്ന നിലയിലാണ് സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്.
ലോകമെമ്പാടുമുള്ള എല്ലാ ദരിദ്രരുടെയും ദുരിതബാധിതരുടെയും തണലായി രാജ്യം നിലനിൽക്കുമെന്ന് ഡോ: അൽ-റബിയ പറഞ്ഞു. സൽമാൻ രാജാവിന്റെയും കിരീടവകാശിയിടെയും ഉദാരമായ നിർദ്ദേശങ്ങൾക്ക് കീഴിൽ മനുഷ്യൻ എവിടെയായിരുന്നാലും കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള രാജ്യത്തിന്റെ മഹത്തായ മാനുഷിക ശ്രമങ്ങളുടെ വിപുലീകരണമാണ് ഇരട്ടകളെ വേർപിരിക്കൽ പരിപാടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്യക്ഷമതയ്ക്കും സയാമീസ് ഇരട്ടകളെ വേർപിരിക്കുന്നതിലും പേരുകേട്ട സ്പെഷ്യലൈസ്ഡ് മെഡിക്കൽ ടീമിനെക്കൊണ്ട് തങ്ങളുടെ രണ്ട് ആൺമക്കളുടെ വേർപിരിയലും ചികിത്സയും നടത്തുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്തിയതിന് ഇരട്ടകളുടെ മാതാപിതാക്കൾ സഊദി ഗവൺമെന്റിനും ബന്ധപ്പെട്ടവർക്കും നന്ദിയും കടപ്പാടും അറിയിച്ചു.
ഇവിടെ നിന്ന് ഇതിനകം തന്നെ നിരവധി സയാമീസ് ഇരട്ടകളെയാണ് വിജയകരമായി വേർപ്പിരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇവിടേക്ക് എത്തിക്കാറുണ്ട്.