സൈന്യത്തിന് ബിഗ് സല്യൂട്ട്, മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു

0
5733

മലമ്പുഴ: മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ചെറാട് മലയുടെ മുകളിലെത്തിച്ചു. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങള്‍ നടത്തിയ കൂട്ടായ പരിശ്രമമമാണ് ബാബുവിനെ രക്ഷിക്കുന്നതിൽ വിജയം കണ്ടത്. ഇന്ത്യന്‍ സൈന്യം അതി സാഹസികമായാണ് രക്ഷപ്പെടുത്തിയത്.

റോപ്പിലൂടെ ഇറങ്ങിയ സൈനികന്‍ നല്‍കിയ വെള്ളം കുടിച്ച് ബാബുവിനെ സുരക്ഷാ ജാക്കറ്റണിയിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു.. 40 മിനിറ്റ് കൊണ്ട് ദൗത്യം പൂര്‍ത്തിയായി.ഇതോടെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം ശുഭകരമായ അന്ത്യത്തിലേക്ക് എത്തി. ബാബുവിന് ഉടന്‍ പ്രാഥമിക വൈദ്യ ചികില്‍സയ്ക്ക് ശേഷം ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും. ബാബുവിനെ ഹെലികോപ്ടറില്‍ താഴെ എത്തിക്കാനാണ് ശ്രമം.

30 അംഗ സംഘമാണ് രക്ഷാ ദൗത്യത്തിൽ ഉള്ളത്. രണ്ട് സംഘമായി പ്രവർത്തിച്ച സംഘത്തിൽ രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സഹായവും കരസേന തേടിയിരുന്നു. അതിവേഗമാണ് മലയ്ക്ക് മുകളില്‍ സൈന്യം എത്തിയത്.

സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മലയാളിയായ ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ ഒമ്ബതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കലക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.

സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനം നടത്തിയ സൈന്യത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് മലയാളികൾ.

അപകടം ഇങ്ങനെ👇

ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാന്‍ തുടങ്ങി. 1000 മീറ്റര്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോള്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കില്‍ കുടുങ്ങി. വീഴ്ചയില്‍ കാലിനു പരുക്കേറ്റു.

അപകടശേഷം👇

കയ്യിലുള്ള മൊബൈല്‍ ഫോണില്‍ ബാബു താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. അഗ്‌നിരക്ഷാ സേനയെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. രാത്രി മൊബൈല്‍ ഫോണിന്റെ ഫ്‌ലാഷ് തെളിച്ചും രാവിലെ ഷര്‍ട്ടുയര്‍ത്തിയും രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാന്‍ ശ്രമിച്ചു. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബുവിനെ കാണാനും അപകടസ്ഥലം മനസ്സിലാക്കാനും കഴിഞ്ഞു.

വീഡിയോ👇