ചതിയിൽ ഹുറൂബിലകപ്പെട്ട യുവതി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

0
2867

ദമാം: സ്പോൺസറുടെ ചതി മൂലം നാട്ടിൽ പോകാനാകാതെ നിയമക്കുരുക്കിലായ തമിഴ് വനിത നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ  സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് പൊടത്തൂർപെട്ട സ്വദേശിനിയായ വെങ്കടേശൻ കാമാച്ചി ആണ് ദുരിതപർവ്വം താണ്ടി നാടണഞ്ഞത്. നാലു വര്ഷം മുൻപാണ് കാമാച്ചി ദമാമിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്കായി നാട്ടിൽനിന്ന് എത്തിയത്. രണ്ടു വർഷം ഒരു കുഴപ്പവുമില്ലാതെ ആ വീട്ടിൽ അവർ ജോലി ചെയ്തു.

രണ്ടു വർഷം കഴിഞ്ഞപ്പോൾ സ്പോൺസർ കാമാച്ചിയെ ജുബൈലിലെത്തിച്ച് മറ്റൊരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്ക് ഏൽപ്പിച്ച ശേഷം രഹസ്യമായി കാമാച്ചിയെ ഒളിച്ചോടിയ തൊഴിലാളി (ഹുറൂബ്) എന്ന് റിപ്പോർട്ട് ആക്കുകയായിരുന്നു. തന്റെ ബാധ്യത ഒഴിവാക്കുകയായിരുന്നു സ്പോൺസറുടെ ലക്ഷ്യം. ഈ വിവരം അറിയാതെ അവർ പുതിയ വീട്ടിൽ രണ്ടു വർഷത്തോളം ജോലി ചെയ്തു. ശമ്പളം പോലും കൃത്യമായി ലഭിക്കാതായതോടെ ഇവിടെ ദുരിതത്തിലായ ഇവർ ജീവിതം ജുബൈലിലെ തമിഴ് സാമൂഹ്യപ്രവർത്തകനായ യാസീനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. യാസീൻ, നവയുഗം ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു. കാമാച്ചിയെ ദമാമിൽ എത്തിച്ചാൽ വേണ്ട സഹായം ചെയ്തു തരാമെന്നു മഞ്ജു അറിയിച്ചതിനെ തുടർന്ന് യാസീൻ കാമാച്ചിയെ ദമാമിൽ മഞ്ജുവിന്റെ വീട്ടിൽ എത്തിച്ചു. 

മഞ്ജു എല്ലാ വിവരങ്ങളും ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും, കാമാച്ചിയ്ക്ക് എംബസ്സിയിൽ നിന്നും ഔട്ട്പാസ്സ്  എടുത്തു നൽകുകയും ചെയ്തു. അതോടൊപ്പം ദമാം വനിതാ അഭയകേന്ദ്രം വഴി ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി നൽകി. മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ചു, ദമാമിലെ സാമൂഹ്യ പ്രവർത്തകരായ വെങ്കിടേഷിന്റെയും, ആരിഫിന്റെയും നേതൃത്വത്തിൽ ദമാം ഡി എം കെ പ്രവർത്തകർ നൽകിയ ടിക്കറ്റിലാണ് ഇവർ യാത്ര തിരിച്ചത്.