മദീന: മദീന പള്ളിയിൽ കൊറോണ മുൻകരുതൽ നടപടികളെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ഇഫ്ത്വാർ സുപ്രകൾ തിരിച്ചു വരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് റമദാൻ നോമ്പ് തുറ തിരികെ കൊണ്ടുവരുന്ന പദ്ധതി മദീന മസ്ജിദുന്നബവി അഫയേഴ്സ് ഏജൻസി പ്രഖ്യാപിച്ചത്.
അംഗീകൃത ഓപ്പറേറ്റർമാരെ നിയുക്ത സ്ഥലങ്ങളിൽ പ്രവർത്തനക്ഷമമാക്കുമെന്നും മഹാമാരിക്കനുസരിച്ച് ഉചിതമായ എണ്ണം നിർണ്ണയിക്കുമെന്നും വിശദീകരിച്ചു. ഭക്ഷണം തയ്യാറാക്കാൻ അംഗീകൃത കാറ്ററിംഗ് കമ്പനികളുമായി സേവന ദാതാവ് കരാറിൽ ഏർപ്പെടണം, സാമൂഹിക അകലം പാലിക്കുന്ന സാഹചര്യത്തിൽ ഒരു സുപ്രയിലെ ആളുകളുടെ എണ്ണം 5 ആയും അകലം പാലിക്കാത്ത സാഹചര്യത്തിൽ 12 പേരുമായിരിക്കും അനുവദിക്കുക. ആ സമയത്തെ കൊവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കും ഇത് തീരുമാനിക്കുക.
ഖിബ്‌ലയിലേക്ക് അഭിമുഖമായി ഒരു വശത്ത് മാത്രം ആയിരിക്കും സുപ്രയിൽ ഇരിക്കാൻ അനുവാദം. റജബ് മാസത്തിൽ ഇതുമായി ബന്ധപ്പെട്ട ഡാറ്റ പുതുക്കുന്നതും നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
