സഊദിയിൽ മാളുകളിൽ പ്രവേശിക്കാൻ പുതിയ ബാർകോഡ് സ്കാൻ സംവിധാനവുമായി വാണിജ്യ മന്ത്രാലയം

0
4932

റിയാദ്: സഊദിയിൽ മാളുകളിൽ പ്രവേശിക്കാൻ പുതിയ ബാർകോഡ് സ്കാൻ സംവിധാനവുമായി വാണിജ്യ മന്ത്രാലയം രംഗത്ത്. “തവക്കൽന” ആപ്ലിക്കേഷനിലെ ആരോഗ്യ നില പരിശോധിക്കുന്നതിനായി “ബാർകോഡ്” സ്കാൻ ചെയ്ത് വാണിജ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനുള്ള പുതിയ സംവിധാനമാണ് നടപ്പിലാക്കുന്നതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ പ്രഖ്യാപിച്ചു.

വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിംഗ് സമുച്ചയങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താവ് പ്രതിരോധ കുത്തിവയ്പ്പ് നില പരിശോധിക്കാൻ ബാർകോഡ് സ്കാൻ ചെയ്യണമെന്ന് അൽ-ഹുസൈൻ വിശദീകരിച്ചു.

വാണിജ്യ സ്ഥാപനങ്ങൾ പ്രവേശന കവാടങ്ങളിൽ ഓട്ടോമാറ്റിക് ഹെൽത്ത് വെരിഫിക്കേഷൻ പെർമിറ്റുകളുടെ കോഡ് സജ്ജീകരിക്കണമെന്നും പ്രവേശന പ്രക്രിയയ്ക്ക് മുമ്പ് ഉപഭോക്താക്കൾ ബാർകോഡ് സ്കാൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ “കൊറോണ” വൈറസ് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ പ്രതിബദ്ധതയും അനുസരണവും വർദ്ധിപ്പിക്കുന്നതിന് “തവക്കൽന” ആപ്ലിക്കേഷനിലെ ഓട്ടോമേറ്റഡ് ഹെൽത്ത് വെരിഫിക്കേഷൻ സേവനം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കേറ്ററിംഗ്, അലക്കുശാലകൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ തുടങ്ങിയ റീട്ടെയിൽ മേഖലയിലെ എല്ലാ ചെറുകിട കടകളും “തവക്കൽന” ആപ്ലിക്കേഷനിലെ ആരോഗ്യസ്ഥിതി ജീവനക്കാരനെ അറിയിച്ച് സാധാരണ രീതിയിൽ തന്നെയാണ് പരിശോധിക്കേണ്ടത്.

വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് പ്രവേശനം അനുവദിക്കുക, അശ്രദ്ധയും നടപടികൾ പാലിക്കാത്തതുമായ സ്ഥാപനങ്ങൾക്ക് 10,000 മുതൽ 100,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും ആവർത്തിച്ചാൽ ഇരട്ടിയായി വർധിപ്പിച്ച് അടച്ചുപൂട്ടുന്ന നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫെബ്രുവരി 1 മുതൽ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാതെ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കുകയില്ല. നിലവിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 3 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് ലഭ്യമാകുന്നുണ്ട്.