റിയാദ്: നാട്ടിൽ കുടുങ്ങിയവരുടെ റീ എൻട്രിയും ഇഖാമയും പുതുക്കുന്നത് തികച്ചും സൗജന്യമായാണ്. എന്നാൽഴ് സൗജന്യ പുതുക്കൽ ലഭിക്കുന്നതിന്റെ മുൻപേ ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസാ കാലാവധികള്‍ നീട്ടാന്‍ ഫീസുകളും ലെവിയും അടച്ചിട്ടുണ്ടെങ്കില്‍ അവ തിരികെ ലഭിക്കില്ലെന്ന് സഊദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
നേരത്തെ ഉണ്ടായിരുന്ന അറിയിപ്പ് പ്രകാരം നവംബർ 30 വരെയായിരുന്നു ഇഖാമയും റീ എൻട്രിയും പുതുക്കിയിരുന്നത്. എന്നാൽ, അതിന് ശേഷം പുതുക്കാനായി നിരവധി പേരാണ് പണം അടച്ചിരുന്നത്. പിന്നീട് രണ്ട് ദിവസം മുമ്പാണ് എല്ലാവരുടെയും ഇഖാമയം റീ എൻട്രിയും വീണ്ടും ജനുവരി 30 വരെ സൗജന്യമായി പുതുക്കി നൽകാൻ ഉത്തരവിറങ്ങിയത്.
എന്നാല്‍ പുതിയ ഉത്തരവ് പുറത്തുവരുന്നതിനു മുമ്പായോ, ഉത്തരവ് അറിയാതെയോ ആരെങ്കിലും ഇഖാമകളും റീ-എന്‍ട്രികളും വിസിറ്റ് വിസകളും ദീര്‍ഘിപ്പിക്കാന്‍ ഫീസുകളും ലെവിയും അടച്ചിട്ടുണ്ടെങ്കില്‍ ആ തുകകള്‍ തിരികെ ലഭിക്കില്ലെന്നാണ് ജവാസാത്ത് വ്യക്തമാക്കിയിരിക്കുന്നത്.




