സഊദി അരാംകോയുടെ അൽ ജാഫൂറ വാതകപ്പാടം വികസനത്തിന് 10 ബില്യൺ ഡോളർ കരാർ

0
1658

ദഹ്‌റാൻ: സഊദി അറേബ്യൻ ഓയിൽ കമ്പനി (അറാംകോ) രാജ്യത്തെ ഏറ്റവും വലിയ വാതക പാടമായ ജാഫൂറ പാരമ്പര്യേതര വാതക പാടത്തിന്റെ വികസനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. 10 ബില്യൺ ഡോളറിന്റെ സബ്‌സർഫേസ് ആൻഡ് എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കരാറുകൾ നൽകി. ആദ്യ 10 വർഷത്തിനുള്ളിൽ ജഫുറയിലെ മൂലധനച്ചെലവ് 68 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. കിഴക്കൻ പ്രവിശ്യയിൽ പെട്ട അൽഹസയിലെ അൽജാഫൂറ ഗ്യാസ് ഫീൽഡ് വികസന പദ്ധതിക്ക് 500 കോടി റിയാൽ മുതൽ 600 കോടി റിയാൽ വരെയാണ് സർക്കാരിന് ചെലവ് വരികയെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ആദ്യ ഘട്ട വികസനത്തിന് ആയിരത്തോളം കോടി ഡോളറിന്റെ കരാറുകൾ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

ഈ പ്രദേശത്ത് 200 ട്രില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടി വാതകം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്‌ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ദ്രാവക സമ്പുഷ്ടമായ ഷെയ്ൽ ഗ്യാസ് പ്ലേ ആയാണ് കണക്കാക്കപ്പെടുന്നത്. ഈ ഷെയ്ൽ പ്ലേ 17,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉൾക്കൊള്ളുന്നതായും കണക്കാക്കിയിട്ടുണ്ട്. ജഫുറയിലെ പ്രകൃതിവാതകത്തിന്റെ ഉൽപ്പാദനം 2025-ൽ പ്രതിദിനം 200 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടിയിൽ നിന്ന് 2030-ഓടെ രണ്ട് ബില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടിയിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്.

2030 ഓടെ അൽജാഫൂറ പദ്ധതിയിൽ നിന്ന് പ്രതിദിനം 200 കോടി ഘനയടി ഗ്യാസ് ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന് സഊദി അറാംകോ സി.ഇ.ഒ അമീൻ അൽനാസിർ പറഞ്ഞു. ഇതോടൊപ്പം, 418 ദശലക്ഷം എസ്‌സിഎഫ്‌ഡി ഈഥെയ്‌നും പ്രതിദിനം 630,000 ബാരൽ വാതക ദ്രാവകങ്ങളും കണ്ടൻസേറ്റുകളും ഇവിടെ നിന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇത്‌ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദകരിൽ ഒന്നായി സഊദി അറേബ്യയെ മാറ്റും.