റിയാദ്: രാജ്യത്ത് ഏകദേശം 22 ദശലക്ഷം ആളുകൾ രണ്ട് ഡോസ് കൊവിഡ് വാക്സിൻ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലി പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് മഹാമാരിയുടെ നിലവിലെ അവസ്ഥ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം ആളുകളിൽ വാക്സിൻ എത്തുകയെന്നത് കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുന്നതിനുള്ള ഒരു പ്രധാന കാര്യമാണ്, ഗുരുതരാവസ്ഥയിൽ എത്തുന്നവരിൽ ഭൂരിഭാഗവും പൂർണ്ണ ഡോസുകൾ സ്വീകരിക്കാത്ത ആളുകളാണെന്നും അദ്ദേഹം വിശദീകരിച്ചു.
12 വയസ്സിന് താഴെയുള്ളവർക്ക് “ഫൈസർ” വാക്സിൻ വിതരണം ആരംഭിക്കുന്നതിന് അംഗീകാരം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും ഈ പ്രായക്കാർക്കുള്ള വാക്സിൻ ഫലപ്രാപ്തിയെ കുറിച്ച് നടത്തിയ സുരക്ഷയെ പഠനങ്ങൾക്ക് ശേഷമാണ് അനുമതി. രാജ്യത്ത് 5-11 വയസ് പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകാൻ ദിവസങ്ങൾക്കു മുമ്പ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുവാദം നൽകിയിരുന്നു.
