സഊദി പ്രവാസികളെ ശ്രദ്ധിച്ചോളൂ… സ്മാർട്ട് ഫോണുകൾ ദുരുപയോഗം ചെയ്‌താൽ ഒരു വർഷം തടവും 500,000 റിയാൽ പിഴയും

0
8978

റിയാദ്: മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഹാനികരമാവുകയോ അന്തസ്സിന് കോട്ടം വരുത്തുകയോ ചെയ്യുന്ന രൂപത്തിൽ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നവർക്ക് കർശന ശിക്ഷയെന്ന മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ. മൊബൈൽ ദുരുപയോഗം ചെയ്യുന്നവർക്ക് പരമാവധി ഒരു വർഷത്തെ തടവും 500,000 റിയാൽ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ച് സ്മാർട്ട്‌ഫോണുകൾ ദുരുപയോഗം ചെയ്യുന്നതിനുള്ള പിഴകൾ അവലോകനം ചെയ്യുന്ന വേളയിൽ മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്ന ഏതെങ്കിലും രീതികളോ പെരുമാറ്റങ്ങളോ നിരോധിക്കാൻ ഊന്നൽ നൽകണമെന്നും ഞായറാഴ്ച പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ജോലിസ്ഥലങ്ങളിൽ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളിൽ ഫോട്ടോഗ്രാഫി, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ മറ്റുള്ളവരെ ഉപദ്രവിക്കൽ, പൊതു സദാചാരം ലംഘിക്കൽ, അല്ലെങ്കിൽ അത്തരത്തിലുള്ള എന്തെങ്കിലും പ്രസിദ്ധീകരിക്കൽ എന്നിവ വിവിധ വിവര സാങ്കേതിക വിദ്യകളിലെ നിയമ ലംഘനങ്ങളിൽ ഉൾപ്പെടും. ക്യാമറ ഫോണുകളോ അതുപോലെയുള്ള മറ്റു വസ്തുക്കളോ ദുരുപയോഗം ചെയ്യുകയോ അപകീർത്തിപ്പെടുത്തുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്തുകൊണ്ട് വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ സ്വകാര്യ ജീവിതം ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വർഷം വരെ തടവും അര മില്യൺ റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കുറ്റവാളി പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ, മൂന്നുവർഷം മുമ്പ് അംഗീകരിക്കപ്പെട്ട ജുവനൈൽ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള പിഴകൾ അനുസരിച്ച് ശിക്ഷിക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.