തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടി അടുത്ത തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി. തിങ്കളാഴ്ച മുതൽ രാത്രി പത്തുമണിക്ക് ശേഷം കർഫ്യൂ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാത്രി പത്തു മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,14,031 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,84,508 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2792 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.