ജിദ്ദ: സഊദി വിദേശകാര്യ മന്ത്രാലയം സഊദിയിലേക്ക് നേരിട്ട് വരുന്നതുമായി നൽകിയ പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്താൻ ഇന്ത്യൻ ഭരണകൂടം അവസരമൊരുക്കണമെന്ന് ഓർഗനൈസേഷൻ ഓഫ് റീജിണൽ യൂണിറ്റി ആൻഡ് മ്യൂച്ചൽ അമിറ്റി (ഒരുമ) ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിൽ സഊദി ഇഖാമയുള്ളവർ രണ്ട് ഡോസ് വാക്സിനും സഊദിയിൽ നിന്ന് എടുത്തവരാണെങ്കിൽ അവർക്ക് മറ്റൊരു രാജ്യത്തോ സഊദിക്ക് അകത്തോ ക്വാറന്റൈൻ ആവശ്യമില്ലാതെ നേരിട്ട് സഊദിയിൽ പ്രവേശിക്കാം എന്നാണ് സഊദി വിദേശകാര്യ മന്ത്രാലയം വിവിധ രാജ്യങ്ങളുടെ എംബസികൾക്കും കോൺസുലേറ്റുകൾക്കും അയച്ച പുതിയ സർക്കുലറിൽ പറയുന്നത്.
നിലവിൽ സഊദി ഗവർമെന്റിന്റെ ഈ അനുകൂല നിലപാട് ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ് . ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ഇന്ത്യ – സഊദി എയർ ബബിൾ കരാർ പുതുക്കേണ്ടതുണ്ട്. മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാർ സഊദിയിൽ വസിക്കുന്നുണ്ട്.
കോവിഡ് വൈറസിന്റെ വരവോടെ ഉണ്ടായ യാത്ര നിയന്ത്രണങ്ങൾ പ്രവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തികവും മാനസികവുമായ പല പ്രയാസങ്ങളും അനുഭവിക്കുന്ന ഈ ഘട്ടത്തിൽ നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്നത് നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകും അതിനാൽ കേന്ദ്ര- സംസ്ഥാന ഗവർമെന്റുകൾ ഉടനെ സഊദിയിലേക്കുള്ള വിമാന യാത്ര നിയന്ത്രണത്തിന് പരിഹാരം കാണേണ്ടതുണ്ട്. സഊദി ഇന്ത്യൻ എംബസ്സിയും കോൺസുലേറ്റും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കാലതാമസം ഒഴിവാക്കണമെന്നും ‘ഒരുമ’ ഭാരവാഹികളായ കബീർ കൊണ്ടോട്ടി (പ്രസിഡന്റ്) എ. ടി ബാവ തങ്ങൾ ( ജനറൽ സെക്രട്ടറി ) പി. സി അബു, ഫൈറൂസ് എന്നിവർ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.