മക്ക: വിദേശത്ത് നിന്നുള്ള ആദ്യം ഉംറ സംഘം ഇന്ന് പുണ്യഭൂമിയിലെത്തും. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് നൈജീരിയയിൽ നിന്നുള്ള സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തുമെന്ന് ഹജ്ജ് ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽഉമൈരി അറിയിച്ചു. വിദേശത്തു നിന്നുള്ള തീർഥാടകരെ വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നതിനും പിന്നീട് മക്കയിലെ ഹോട്ടലുകളിൽ എത്തിക്കുന്നതിനും ഉംറ കർമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും ഉംറ സേവന കമ്പനികൾ പൂർത്തിയാക്കിയിട്ടുണ്ട്.
എയർപോർട്ടുകളിൽ നിന്ന് തീർഥാടകരെ സ്വീകരിച്ച് ഹോട്ടലുകളിൽ എത്തിച്ച് തവക്കൽനാ ആപ്പ് വഴി ഉംറ ബുക്കിംഗ് നടത്തി തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ സൗകര്യമൊരുക്കും. ഓരോ ഗ്രൂപ്പ് തീർഥാടകരെയും സ്വീകരിക്കാനും സേവനങ്ങൾ നൽകാനും ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും യോഗ്യരായ ജീവനക്കാരെ നിയോഗിക്കും. മക്കയിലും മദീനയിലും ഒരോ സംഘത്തിനും സേവനത്തിനായി ഉംറ കമ്പനികളുടെ പരിശീലനം നേടിയ ആളുകളുണ്ടാകും.